Crime
ജനനേന്ദ്രിയത്തിൽ സ്റ്റേപ്ലർ പിൻ അടിച്ചത് രശ്മി; അടച്ചുറപ്പില്ലാത്ത വീട്ടിൽ സിസിടിവി
പത്തനംതിട്ട∙ യുവാക്കളെ ഹണിട്രാപ്പിൽ കുടുക്കി വീട്ടിലെത്തിച്ചു മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായ യുവദമ്പതികൾ നടത്തിയത് ക്രൂര പീഡനം. കോയിപ്രം കുറവൻകുഴി സ്വദേശികളായ ജയേഷ് രാജപ്പൻ (30), ഭാര്യ എസ്.രശ്മി (25) എന്നിവരാണ് അറസ്റ്റിലായത്. യുവാക്കളുടെ ജനനേന്ദ്രിയത്തിൽ 23 സ്റ്റേപ്ലർ പിൻ അടിച്ചത് രശ്മിയാണ്. യുവാക്കളെ മർദിക്കുന്ന 10 ദൃശ്യങ്ങൾ രശ്മിയുടെ ഫോണിൽനിന്ന് കണ്ടെടുത്തു. രശ്മിയും ഒരു യുവാവുമൊത്തുള്ള ദൃശ്യങ്ങളും ഫോണിലുണ്ട്. ജനനേന്ദ്രിയത്തിൽ സ്റ്റേപ്ലർ അടിക്കുന്ന ദൃശ്യങ്ങൾ ജയേഷിന്റെ ഫോണിലാണ്. ഫോൺ ലോക്കായതിനാൽ സൈബർ സെല്ലിന്റെ സഹായം തേടും. അന്വേഷണത്തോട് പ്രതികൾ സഹകരിക്കുന്നില്ലെന്ന് പൊലീസ് പറയുന്നു. റാന്നി സ്വദേശിയായ 29 വയസ്സുകാരനും ആലപ്പുഴ നീലംപേരൂർ സ്വദേശിയായ 19 വയസ്സുകാരനുമാണ് മർദനത്തിന് ഇരകളായത്.
യുവാക്കൾക്കു രശ്മിയുമായി ബന്ധമുണ്ടെന്ന സംശയമാണു കുറ്റകൃത്യത്തിനു പിന്നിലെന്നു പൊലീസ് പറയുന്നു. എന്നാൽ, പൊലീസ് ഇത് പൂർണമായും വിശ്വസിച്ചിട്ടില്ല. വിശദമായി ചോദ്യം ചെയ്യുന്നതിന് കസ്റ്റഡി അപേക്ഷ നൽകി. യുവാക്കളും ജയേഷും ബെംഗളൂരുവിൽ ഒരേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നവരാണ്. രശ്മിയും റാന്നി സ്വദേശിയും ഒരുമിച്ചുള്ള ഫോട്ടോയും വിഡിയോയും ലഭിച്ചതിനെ തുടർന്നുള്ള വൈരാഗ്യമാണു മർദനത്തിനു പിന്നിലെന്നാണു സൂചന. റാന്നി സ്വദേശിയെ ഈ മാസം 5നും ആലപ്പുഴ സ്വദേശിയായ യുവാവിനെ ഈ മാസം ഒന്നിനുമാണു മർദനത്തിന് ഇരകളാക്കിയത്. മർദനമേറ്റ യുവാക്കൾ ബന്ധുക്കളാണെന്നും വിവരമുണ്ട്.
