Crime
കാസര്‍കോട് പതിനാറുകാരനെ പീഡിപ്പിച്ച കേസ്; പ്രതികളിൽ യൂത്ത് ലീഗ് നേതാവും ആർപിഎഫ് ഉദ്യോഗസ്ഥനും .പലരും ഒളിവിൽ
കാസർകോട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ ജില്ലയിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് എട്ട് കേസുകൾ. ജില്ലയിലെ ഒരു എഇഒ, യൂത്ത് ലീഗ് നേതാവ്, ആർ പി എഫ് ഉദ്യോഗസ്ഥർ എന്നിവരടക്കമാണ് കേസിലെ പ്രതികൾ. പ്രതികളിൽ പലരും ഒളിവിലാണ്. ഇവർക്കായുള്ള അന്വേഷണം ജില്ലയുടെ പുറത്തേക്കും വ്യാപിപ്പിക്കാനാണ് പൊലീസ് തീരുമാനം.
ഡേറ്റിംഗ് ആപ്പ് വഴിയാണ് ഇവര്‍ കുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. നാല് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലാണ് അന്വേഷണസംഘം രൂപീകരിചിരിക്കുന്നത്. നിലവില്‍ 14 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ മാത്രം എട്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലയില്‍ ഉള്ളവരാണ് പ്രതികള്‍. രണ്ട് വര്‍ഷമായി 16കാരന് പ്രതികളിൽ നിന്ന് പീഡനമേൽക്കേണ്ടിവന്നു എന്നാണ് വിവരം.
പ്രതികൾ എല്ലാവരും സമൂഹത്തിൽ ഉന്നത സ്ഥാനത്തുള്ളവരാണ്. അഞ്ചുപേർ കാസർകോട് ജില്ലയ്ക്ക് പുറത്തുള്ളവരാണ്. കഴിഞ്ഞ ദിവസം വീട്ടിൽനിന്ന് ഒരാൾ ഇറങ്ങി ഓടുന്നത് കുട്ടിയുടെ മാതാവ് കണ്ടിരുന്നു. തുടർന്ന് മാതാവ് ചന്തേര പൊലീസിൽ പരാതി നൽകി. പിന്നാലെ ചൈൽഡ്‌ലൈൻ പ്രവർത്തകർ കുട്ടിയോട് സംസാരിച്ചപ്പോഴാണ് പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. നിലവിൽ അഞ്ച് പൊലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഓമാർക്കാണ് അന്വേഷണത്തിന്റെ ചുമതല.
