Crime
ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ച; 2019 ലെ ഭരണ സമിതി പ്രതിസ്ഥാനത്ത്
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ 2019 ലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ പ്രതി ചേര്‍ത്തു. അന്ന് ബോര്‍ഡ് പ്രസിഡന്റായിരുന്ന എ പത്മകുമാറുള്‍പ്പെടെയുള്ളവരെയാണ് പ്രതി ചേര്‍ത്തത്.
ഇതുവരെ രണ്ട് എഫ്‌ഐആറാണ് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ദ്വാരപാലകശില്‍പ്പത്തിലെ പാളികള്‍ മോഷ്ടിച്ചതുമായി ബന്ധപ്പെട്ടുള്ളതാണ് ആദ്യ എഫ്‌ഐആര്‍. രണ്ടാമത്തേത് ശ്രീകോവിലിന്റെ വാതിലിന്റെ കട്ടിളപ്പാളികള്‍ മോഷ്ടിച്ചതുമായി ബന്ധപ്പെട്ടാണ്. ഈ രണ്ടാമത്തെ എഫ്‌ഐആറിലാണ് ഇപ്പോള്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ പ്രതി ചേര്‍ത്തിട്ടുള്ളത്. ആദ്യത്തെ സംഭവം 2019 മാർച്ചിലും രണ്ടാമത്തേത് ജൂലായിലും നടന്നതുകൊണ്ടാണ് രണ്ടു എഫ്‌ഐആറുകൾ.
ശബരിമലയിലെ സ്വത്ത് നഷ്ടപ്പെടുന്ന രീതിയില്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ പ്രവര്‍ത്തിച്ചുവെന്നാണ് എഫ്‌ഐറില്‍ പറയുന്നത്. പ്രത്യേക അന്വേഷണ സംഘം അന്വേഷണവുമായി ബന്ധപ്പെട്ട് ചെന്നൈയിലാണുള്ളത്. സ്മാര്‍ട്ട് ക്രിയേഷന്‍സിലാണ് ദ്വാരപാലക ശില്‍പങ്ങളുംവാതിലുകളുംസ്വര്‍ണംപൂശിയതെന്നാണ് ഇണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞിരുന്നത്. ഇവിടെ നിന്ന് ലഭിക്കുന്ന തെളിവുകള്‍ നിർണായകമാകും. യഥാര്‍ഥ ദ്വാരപാലക പാളികള്‍ തന്നെയാണോ തിരിച്ചുകൊണ്ടുവന്നത് എന്നതിലടക്കം വ്യക്തത വരേണ്ടതുണ്ട്.
പാളികൾ ഇളക്കിക്കൊണ്ടുപോയ സമയത്ത് ദേവസ്വം സെക്രട്ടറി, തിരുവാഭരണം കമ്മിഷണർ, എക്സിക്യുട്ടീവ് ഓഫീസർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പദവി വഹിച്ചവരാണ് പ്രതിചേർക്കപ്പെട്ടവർ. ഉത്തരവുകളിലും മഹസറുകളിലും ഒപ്പിട്ടത് ഇവരാണ്. അഴിമതിനിരോധനം, കവർച്ച, ഗൂഢാലോചന, വിശ്വാസവഞ്ചന എന്നീ വകുപ്പുകളാണ് ചേർത്തത്. സ്വർണംപൂശിയ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് അധികൃതരെ നിലവിൽ പ്രതിചേർത്തിട്ടില്ല. പാളികളിലെ സ്വർണം ഉരുക്കിയെടുത്തെന്നാണ് സ്മാർട്ട് ക്രിയേഷൻസ് എംഡി പങ്കജ് ഭാണ്ഡാരി ദേവസ്വം വിജിലൻസിന് മൊഴി നൽകിയത്.
