Crime
മുരാരി ബാബു അറസ്റ്റിൽ.ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും.
പത്തനംതിട്ട: ശബരിമല ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപാളി കടത്തിയ കേസിലെ രണ്ടാം പ്രതിയും ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറുമായ ബി. മുരാരി ബാബു അറസ്റ്റിൽ. ബുധനാഴ്ച രാത്രി പെരുന്നയിലെ വീട്ടിലെത്തിയതാണ് മുരാരി ബാബുവിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. തുടർന്ന് തിരുവനന്തപുരത്തെത്തിച്ച് പ്രാഥമികമായി ചോദ്യം ചെയ്ത ശേഷമാണ് രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുരാരി ബാബുവിനെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും.
വർഷങ്ങളായി ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായ ഒരാളാണ് മുരാരി ബാബു. സ്വർണക്കൊള്ളയിൽ മുരാരി ബാബുവിന്റെ പങ്കും തൊണ്ടി മുതൽ നിലവിൽ എവിടെയാണ് ഉള്ളത് എന്നതും അറിയാൻ ഇയാളെ വിശദമായി ചോദ്യം ചെയ്യണം.
2025ല്‍ ദ്വാരപാലക ശില്‍പത്തിന്റെ പാളികള്‍ സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കയ്യില്‍കൊടുത്തുവിടാമെന്ന് കുറിച്ചത് മുരാരി ബാബുവാണെന്ന് തെളിയിക്കുന്ന ഫയലിന്റെ പകര്‍പ്പ് പുറത്തുവന്നിരുന്നു. ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ആയിരിക്കെ, ശ്രീകോവിലിന് ഇരുവശത്തുമുള്ള സ്വർണം പൂശിയ ദ്വാരപാലക ശിൽപ്പങ്ങൾ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തി ഗുരുതര വീഴ്ചവരുത്തി എന്നാണ് മുരാരി ബാബുവിന് എതിരായ കുറ്റം.
