Crime
350 കിലോ ആർ ഡി എക്സും എകെ-47 തോക്കും കണ്ടെടുത്തു; ജമ്മുകശ്മീര്‍ സ്വദേശിയായ ഡോക്ടര്‍ നിരീക്ഷണത്തിൽ
ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് രണ്ട് എകെ-47 തോക്കുകളും 350 കിലോഗ്രാം സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തു ജമ്മുകശ്മീര്‍ പോലീസാണ് ഇവ പിടിച്ചെടുത്തത്. ശ്രീനഗറില്‍ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിനെ പിന്തുണച്ച് പോസ്റ്ററുകള്‍ പതിച്ചെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ നിന്ന് ഒരു കശ്മീരി ഡോക്ടറെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഈ നടപടി.
അനന്തനാഗിലെ സർക്കാർ മെഡിക്കല്‍ കോളേജിലെ അധ്യാപകനായ ഡോക്ടര്‍ അദീല്‍ അഹ്‌മദ് റാത്തറിന്റെ ലോക്കറില്‍ നിന്ന് ഒരു എകെ-47 തോക്ക് കണ്ടെടുത്തിരുന്നു. അറസ്റ്റിലായ ഡോക്ടര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫരീദാബാദില്‍ നിന്ന് സ്‌ഫോടകവസ്തുക്കളും എകെ-47 തോക്കും മറ്റ് വെടിക്കോപ്പുകളും ജമ്മു കശ്മീര്‍ പോലീസ് കണ്ടെടുത്തത്.
ഡോ. അദീലിന്റെ അറസ്റ്റ് അധികൃതരെ മറ്റൊരു ഡോക്ടറിലേക്ക് എത്തിക്കുകയും, തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും മുജാഹില്‍ ഷക്കീല്‍ എന്ന് തിരിച്ചറിഞ്ഞ മറ്റൊരു ഡോക്ടറുടെ പക്കലായിരുന്നു സൂക്ഷിച്ചിരുന്നത്. ഇയാള്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ഈ കണ്ടെത്തലുകള്‍ അന്വേഷണത്തിലിരിക്കുന്ന ഒരു വലിയ ശൃംഖലയിലേക്കാണ് വിരല്‍ ചൂണ്ടുന്നത് എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ആയുധങ്ങളുടെയും സ്‌ഫോടകവസ്തുക്കളുടെയും ഉറവിടവും യഥാര്‍ത്ഥ ലക്ഷ്യവും കണ്ടെത്താന്‍ സുരക്ഷാ ഏജന്‍സികള്‍ ശ്രമിച്ചുവരികയാണ്. ജമ്മു കശ്മീര്‍, ഹരിയാന പോലീസ് സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും കണ്ടെടുത്തത്.
