Crime
ടി.പി. വധക്കേസ്: കുറ്റവാളികൾക്ക് അഭൂതപൂർവവും അനുപാതരഹിതവുമായ ഇളവുകൾ ലഭിച്ചെന്ന് കെ.കെ രമ
ന്യൂഡൽഹി: ടി.പി. വധക്കേസിലെ കുറ്റവാളികൾക്ക് അഭൂതപൂർവവും അനുപാതരഹിതവുമായ ഇളവുകൾ ലഭിക്കുകയാണെന്ന് കെ.കെ. രമ. ഇത് സിസ്റ്റത്തിന്റെ നിഷ്പക്ഷതയിലുള്ള പൊതുജനങ്ങളുടെ വിശ്വാസം ഇളക്കി മറിച്ചെന്നും കെ കെ രമ സുപ്രീം കോടതിയെ അറിയിച്ചു. ടി പി കേസിലെ കുറ്റവാളികൾക്ക് ജാമ്യം അനുവദിക്കുന്നത് തെറ്റും, അപകടകരവും മനോവീര്യം കെടുത്തുന്നതുമായ സന്ദേശം നൽകുമെന്നും രമ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാഷ്ട്രീയ പ്രേരിത കൊലപാതകങ്ങളിലും, സാമൂഹിക ഘടനയെ ബാധിക്കുന്ന ക്രൂരമായ കുറ്റകൃത്യങ്ങളിലും ജാമ്യം പരിഗണിക്കുമ്പോൾ, കോടതികൾ സമൂഹത്തിലും പൊതുജനവിശ്വാസത്തിലും നീതിന്യായ വ്യവസ്ഥയിലും ചെലുത്തുന്ന സ്വാധീനം പരിഗണിക്കണം എന്നും രമ ആവശ്യപ്പെട്ടു.
ടി പി വധക്കേസിൽ ഹൈക്കോടതി ശിക്ഷിച്ച ജ്യോതി ബാബുവിന് ജാമ്യം അനുവദിക്കുന്നതിനെ എതിർത്ത് ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് കെ കെ രമ കേസിലെ കുറ്റവാളികൾക്ക് ലഭിക്കുന്ന ഇളവുകൾ വിശദീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 12 വർഷത്തിനിടയിൽ കേസിൽ ശിക്ഷിക്കപ്പെട്ട മൂന്ന് പേർക്ക് ആയിരം ദിവസത്തിലധികം പരോൾ അനുവദിച്ചു. ആറ് പേർക്ക് 500 ദിവസത്തിലധികം പരോൾ അനുവദിച്ചു. കേസിലെ എട്ടാം പ്രതിയായ കെ സി രാമചന്ദ്രൻ 1081 ദിവസം പരോളിൽ കഴിഞ്ഞെന്നാണ് രമ ചൂണ്ടിക്കാട്ടുന്നത്. അതായത് 31 % ജയിലിലിന് പുറത്ത് ആയിരുന്നു. ആറാം പ്രതി സിജിത്ത് 1078 ദിവസവും, രണ്ടാം പ്രതി മനോജ് 1068 ദിവസവും, നാലാം പ്രതി ടി കെ രജീഷ് 940 ദിവസവും ആണ് പരോളിൽ കഴിഞ്ഞത്. ഏഴാം പ്രതി ഷിനോജിന് ലഭിച്ചത് 925 ദിവസത്തെ പരോൾ ലഭിച്ചെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഭിഭാഷകൻ എ കാർത്തിക് ആണ് രമയുടെ സത്യവാങ്മൂലം ഫയൽ ചെയ്തത്.
കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ ഉള്ളത് മികച്ച ചികിത്സ സൗകര്യങ്ങൾ ആണെന്ന് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ കെ കെ രമ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആധുനിക സംവിധാനങ്ങളോടെയുള്ള പ്രാഥമിക ആരോഗ്യ സംവിധാനങ്ങളും മികച്ചതാണ്. ഇത് അംഗീകരിക്കപ്പെട്ടിട്ടുള്ള വസ്തുതയാണെന്നും വടകര എംഎൽഎ കൂടിയായ കെ കെ രമ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ആരോഗ്യ പരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജ്യോതി ബാബു ജാമ്യാപേക്ഷ ഫയൽ ചെയ്തിരിക്കുന്നത്. എന്നാൽ ജ്യോതി ബാബുവിന് പരിയാരം മെഡിക്കൽ കോളേജിൽ മികച്ച ചികത്സ ലഭ്യമായിട്ടുണ്ട്ന്നും ആരോഗ്യ കാരണങ്ങളാൽ ജാമ്യം അനുവദിക്കരുതെന്നും കെ കെ രമ സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. സർക്കാർ ആശുപത്രികളിൽ സൗകര്യം ഇല്ലെങ്കിൽ അക്കാര്യം സംസ്ഥാന സർക്കാർ ആണ് പറയേണ്ടതെന്നും അല്ലാതെ ശിക്ഷിക്കപ്പെട്ട കുറ്റവാളി അല്ലെന്നും കെ കെ രമ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ക്രിമിനൽ നടപടി ചട്ടത്തിലെ 389 (1) പ്രകാരം വധ ശിക്ഷ, ജീവപര്യന്തം, പത്ത് വർഷത്തിലധികം ശിക്ഷ ലഭിച്ചവർ എന്നിവരെ ജാമ്യത്തിൽ വിടുന്നതിന് മുമ്പ് പബ്ലിക് പ്രോസിക്യുട്ടറുടെ നിലപാട് അറിയേണ്ടതാണ്. അതിനാൽ ജ്യാതി ബാബുവിന് ജാമ്യം അനുവദിക്കുന്നതിന് മുമ്പ് നിലപാട് എഴുതി നൽകാൻ പ്രോസിക്യുട്ടറോട് നിർദേശിക്കണം. എഴുതി നൽകുന്നില്ലെങ്കിൽ ജാമ്യം അനുവദിക്കുന്നതിൽ പ്രോസിക്യുട്ടർക്ക് എതിർപ്പില്ലെന്ന് രേഖപ്പെടുത്തണം എന്നും കെ കെ രമ സുപ്രീം കോടതി മുമ്പാകെ ആവശ്യപ്പെട്ടു.
