NATIONAL
ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയുടെ പാർട്ടി ഫണ്ടിൽ ഒഴുകിയെത്തിയത് 6,088 കോടി
ന്യൂഡൽഹി: സുപ്രീം കോടതി ഇലക്ടറൽ ബോണ്ട് പദ്ധതി റദ്ദാക്കിയിട്ടും ബിജെപിക്ക് പണം ഒഴുകുന്നു . 2024-25 സാമ്പത്തിക വർഷത്തിൽ പാർട്ടിയുടെ സംഭാവനകൾ 50 ശതമാനത്തിലധികം വർധിച്ച് 6,088 കോടി രൂപയിലെത്തി. മുൻവർഷം (2023-24) ലഭിച്ച 3,965 കോടി രൂപയേക്കാൾ ഏകദേശം 53 ശതമാനം വർധനവാണ് ഈ കാലയളവിൽ ഉണ്ടായത്. ലോക്സഭാ തിരഞ്ഞെടുപ്പ് നടന്ന 2024-25 വർഷത്തിൽ ബിജെപിക്ക് ലഭിച്ച തുക മറ്റ് പ്രധാന രാഷ്ട്രീയ പാർട്ടികളേക്കാൾ ബഹുദൂരം മുന്നിലാണ്. പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന് ഈ വർഷം ലഭിച്ച 522.13 കോടി രൂപയേക്കാൾ 12 മടങ്ങ് അധികമാണ് ബിജെപിയുടെ സമ്പാദ്യം. കോൺഗ്രസ് ഉൾപ്പെടെയുള്ള പന്ത്രണ്ട് പ്രതിപക്ഷ പാർട്ടികൾക്ക് ആകെ ലഭിച്ചത് 1,343 കോടി രൂപയാണ്. ഇതിന്റെ 4.5 മടങ്ങാണ് ബിജെപിക്ക് ഒറ്റയ്ക്ക് ലഭിച്ച സംഭാവനയുടെ കണക്ക്.
ബിജെപിക്ക് ലഭിച്ച മൊത്തം സംഭാവനയുടെ 61 ശതമാനവും (3,744 കോടി രൂപ) ഇലക്ടറൽ ട്രസ്റ്റുകൾ വഴിയാണ് എത്തിയത്. ബാക്കി 2,344 കോടി രൂപ വ്യക്തികളും വിവിധ കോർപ്പറേറ്റുകളും നൽകിയ സംഭാവനകളാണ്. പാർട്ടിയുടെ പ്രധാന ദാതാക്കൾ ഇവരാണ്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ: 100 കോടി രൂപ, റുങ്ത സൺസ് പ്രൈവറ്റ് ലിമിറ്റഡ്: 95 കോടി രൂപ, വേദാന്ത ലിമിറ്റഡ്: 67 കോടി രൂപ, മാക്രോടെക് ഡെവലപ്പേഴ്‌സ്: 65 കോടി രൂപ. ഇതുകൂടാതെ ഐടിസി ലിമിറ്റഡ് (39 കോടി), മാൻകൈൻഡ് ഫാർമ (30 കോടി), ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡ് (27 കോടി) തുടങ്ങിയ പ്രമുഖ കമ്പനികളും ബിജെപിയുടെ ഫണ്ടിലേക്ക് പ്രധാനമായും സംഭാവനകൾ നൽകിയിട്ടുണ്ട്.
2017-18 ൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഇലക്ടറൽ ബോണ്ട് പദ്ധതി, പേര് വെളിപ്പെടുത്താതെ പാർട്ടികൾക്ക് പണം സംഭാവന ചെയ്യാൻ അവസരമൊരുക്കിയിരുന്നു. എന്നാൽ 2024 ഫെബ്രുവരിയിൽ സുപ്രീം കോടതി ഈ പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ട് റദ്ദാക്കുകയും ദാതാക്കളുടെ വിവരങ്ങൾ പുറത്തുവിടാൻ ഉത്തരവിടുകയും ചെയ്തു. നിലവിൽ 20,000 രൂപയ്ക്ക് മുകളിലുള്ള സംഭാവനകൾ ചെക്ക് വഴിയോ ബാങ്ക് ട്രാൻസ്ഫർ വഴിയോ മാത്രമേ നൽകാൻ സാധിക്കൂ. ഈ മാറ്റങ്ങൾ വന്നിട്ടും ബിജെപിയുടെ ഫണ്ട് ശേഖരണം കഴിഞ്ഞ ആറ് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി എന്നത് ശ്രദ്ധേയമാണ്.
