Connect with us

KERALA

രാഹുൽ ഗാന്ധിക്കെതിരേ രൂക്ഷവിമർശനവുമായി പിണറായി. കണ്ടാലും കൊണ്ടാലും പഠിക്കാത്തയാളാണ് രാഹുൽ ഗാന്ധി

Published

on

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരേ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ടാലും കൊണ്ടാലും പഠിക്കാത്തയാളാണ് രാഹുൽ ഗാന്ധിയെന്നും പ്രാദേശിക പ്രവർത്തകന്റെ കാര്യവിവരം പോലും രാഹുൽ ഗാന്ധിക്ക് ഇല്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സിപിഎം-ബിജെപി ഡീൽ ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

കേന്ദ്ര ഏജൻസികൾ തനിക്കെതിരേ കേസെടുത്ത് ചോദ്യംചെയ്ത് ബുദ്ധിമുട്ടിച്ചപ്പോൾ മുഖ്യമന്ത്രിക്കെതിരായ കേസിൽ നടപടി ഉണ്ടായില്ല. അത് അഡ്ജസ്റ്റ്മെന്റിന്റെ ഭാഗമാണെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരേ ആയിരുന്നു മുഖ്യമന്ത്രിയുടെ രൂക്ഷ ഭാഷയിലുള്ള വിമർശനം.

അഖിലേന്ത്യാ നേതാവായ രാഹുൽ ഗാന്ധിക്ക് പ്രാദേശിക പ്രവർത്തകന്റെ കാര്യവിവരം പോലും ഇല്ല എന്നതാണ് വസ്തുത. ഒരു കാര്യവും നേരെചൊവ്വേ മനസ്സിലാക്കില്ല. കണ്ടാലും കൊണ്ടാലും രാഹുൽ ഗാന്ധി പഠിക്കില്ല. ഇതൊന്നും രാഷ്ട്രീയ നേതാവിന് ചേർന്ന ഗുണമല്ല. കോൺഗ്രസുകാർ സർവാദരണീയനായി കാണുന്ന നേതാവിന് ഇത്രമാത്രം അധഃപതനം എങ്ങനെയാണ് ഉണ്ടായതെന്ന് മനസ്സിലാകുന്നില്ല. രാഹുൽ ഗാന്ധിയും കോൺഗ്രസും ബിജെപിയുടെ ബി ടീം ആയിട്ടാണ് പ്രവർത്തിക്കുന്നത്. അതിനുതകുന്ന സമീപനമാണ് രാഹുൽ ഗാന്ധി എല്ലായിടത്തും സ്വീകരിക്കുന്നത്, പിണറായി ആരോപിച്ചു.

ഡൽഹിയിൽ എന്തുകൊണ്ടാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്യാത്തത് എന്നായിരുന്നു രാഹുൽ ഗാന്ധിയും കോൺഗ്രസും ചോദിച്ചത്. പിന്നീട് അറസ്റ്റും കേസും ഉണ്ടായി. എന്നാൽ, കോടതി കെജ്രിവാളിനെ കുറ്റവിമുക്തനാക്കി. ബിജെപിയുടെ മുഖത്ത് മാത്രമല്ല രാഹുൽ ഗാന്ധിയുടെ മുഖത്തും കനത്ത അടിയേറ്റു. ആ അനുഭവത്തിൽ നിന്നെങ്കിലും പാഠംപഠിക്കുന്നുണ്ടോ.ഡൽഹിയിലെ തിരഞ്ഞെടുപ്പിൽ എന്താണ് സംഭവിച്ചത്. ബിജെപി അധികാരത്തിൽവരണമെന്ന നിലപാടാണോ കോൺഗ്രസ് സ്വീകരിച്ചത്? എഎപിയെ ശക്തമായി എതിർക്കുന്ന നിലപാടല്ലേ കോൺഗ്രസ് സ്വീകരിച്ചത്? ബിജെപി അധികാരത്തിൽവരാൻ സഹായിച്ചത് കോൺഗ്രസിന്റെ സമീപനമല്ലേയെന്നും, പിണറായി ചോദിച്ചു.

ജി. സുധാകരൻ പുതിയ ക്യാമ്പിലാണ്. ആ ക്യാമ്പിന്റെ ഭാഗമായിട്ടുള്ള വാദങ്ങൾ ഉയർത്തുകയാണ് അദ്ദേഹം. മുൻകാലത്ത് അദ്ദേഹം എന്തായിരുന്നു എന്ന് പറഞ്ഞത് അന്വേഷിക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ സർക്കുലറിൽ ബിജെപിയുടെ സീൽ വന്നത് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടവർക്കെതിരേ സംസ്ഥാന പോലീസ് നോട്ടീസ് അയച്ച സംഭവത്തേക്കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു. സ്വീകരിക്കാൻ പാടില്ലാത്ത നടപടിയാണത്. തിരഞ്ഞെടുപ്പ് കമ്മിഷൻ വിവരങ്ങൾ അറിയിക്കുമ്പോൾ ഒരു രാഷ്ട്രീയ പാർട്ടിയുടെ സീൽ അതിൽ ഉണ്ടാകുക എന്നത് അവിശ്വസനീയമായ കാര്യമാണ്. ഏതെങ്കിലും ഒരാൾക്ക് പറ്റുന്ന കൈപ്പിഴയായി കണക്കാക്കാൻ പറ്റുമോ? ഒരുപാട് ഉദ്യോഗസ്ഥർ ഇക്കാര്യം നോക്കേണ്ടതല്ലേ? വളരെ തെറ്റായ നടപടിയാണ് ഉണ്ടായത്. ആ തെറ്റായ നടപടി സംബന്ധിച്ച് അന്വേഷണം നടക്കുന്നുവെന്ന് കേരളത്തിലെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസർ അറിയിച്ചിട്ടുണ്ട്. അതിന്റെ വിവരങ്ങൾ എന്താണെന്ന് നാടാകെ അറിയേണ്ട കാര്യമാണ്. അങ്ങേയറ്റം തെറ്റായ കാര്യം നടന്നാൽ അതിനെക്കുറിച്ച് വിമർശനമുണ്ടാകും. എല്ലാവരും വിമർശിക്കും. അത് സ്വാഭാവികമാണ്. വിമർശനം ഉന്നയിച്ചതിന്റെ പേരിൽ അവരുടെ പേരിൽ കേസെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചതിന്റെ ഭാഗമായിട്ടല്ലേ പോലീസ് നടപടി. അത്തരം ഒരു നടപടി എങ്ങനെ ഉണ്ടായി. അത് വിമർശനങ്ങളോടുള്ള അസഹിഷ്ണുതയാണ്. അങ്ങനെ തിരഞ്ഞെടുപ്പ് കമ്മിഷൻ ചെയ്യാൻ പാടുണ്ടോ? വിമർശനം പാടില്ല എന്ന തരത്തിൽ ജനാധിപത്യ സംവിധാനത്തിൽ നിലപാട് സ്വീകരിക്കുന്നത് ശരിയല്ല. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഫലപ്രദമായി ഇടപെടേണ്ടതാണ്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ ഇക്കാര്യം അറിയിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരാതിയിലാണോ അതോ സ്വമേധയാ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതാണോ എന്ന ചോദ്യത്തിന്, അത് പറയാൻ ഞാനാരുമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിങ്ങളെ പോലെ ഒരു വ്യക്തിയാണ് പിണറായി വിജയൻ. ഞാനല്ല പോലീസിനെ നിയന്ത്രിക്കുന്നത്. ഇത് സംബന്ധിച്ചുള്ള എന്റെ അഭിപ്രായമാണ് ഞാൻ പറഞ്ഞത്. എന്റെ അറിവിൽപെട്ടിടത്തോളം തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം അനുസരിച്ചായിരിക്കും പോലീസ് ഈ പ്രവർത്തനം നടത്തിയിരിക്കുക. പോലീസിന്റെ വിവരം തനിക്ക് ലഭിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

യു. പ്രതിഭയ്ക്കെതിരായ വ്യക്തിഹത്യ മനോവൈകൃതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യക്തികളുടെ അന്തസ്സ് പാലിച്ചുകൊണ്ട് വിമർശനങ്ങൾ ഉന്നയിക്കാൻ ശ്രദ്ധിക്കണം. എല്ലാ രാഷ്ട്രീയ പാർട്ടികളും ശ്രദ്ധിക്കേണ്ട കാര്യമാണ്. കായംകുളത്തിന്റെ കാര്യത്തിൽ അങ്ങേയറ്റം തെറ്റായ സമീപനമാണ് ഉണ്ടായത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാവ് വേണുഗോപാൽ അടക്കം ഇരിക്കുന്ന വേദിയിൽവെച്ചാണ് അങ്ങേയറ്റം തെറ്റായ വിമർശനം ഉന്നയിച്ചത്. ഒരു സഹോദരിക്കെതിരേ എങ്ങനെയാണ് ഇത്തരത്തിൽ ഒരു പരാമർശം നടത്താൻ സാധിക്കുന്നത്. പൊതുരംഗത്ത് വരുന്ന സ്ത്രീകളെ ഈ രീതിയിൽ അപമാനിക്കുന്ന നില സ്വീകരിക്കാമോ? അങ്ങനെ കാണുന്നത് തന്നെ എന്തൊരു മനോവൈകൃതമാണ്. എല്ലാവരും ഇതൊരു പാഠമായെടുത്ത് നിലപാട് സ്വീകരിക്കേണ്ടതാണ്, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.”

Continue Reading