NATIONAL
തൃണമൂലിൽ വീണ്ടും രാജി; പ്രകാശ് ബരൈക് രാജ്യസഭാംഗത്വം രാജിവെച്ചു
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിൽ നിന്ന് വീണ്ടും രാജി. പ്രകാശ് ചിക് ബരൈക് എംപി രാജ്യസഭാംഗത്വം രാജിവെച്ചു. രാജ്യസഭ ചെയർമാൻ സിപി രാധാകൃഷ്ണന് നൽകിയ കത്തിലൂടെയാണ് അദ്ദേഹം രാജിവിവരം കൈമാറിയത്. മൂന്ന് ദിവസത്തിനിടെ രാജിവെക്കുന്ന മൂന്നാമത്തെ ടിഎംസി എംപിയാണ് പ്രകാശ് ബരൈക്.
സുഷ്മിത ദേവ്, സുഖേന്ദു ശേഖർ റേ എന്നിവരായിരുന്നു ബുധനാഴ്ചയും ചൊവ്വാഴ്ചയുമായി രാജിവെച്ച എംപിമാർ. സുഖേന്ദു ശേഖർ ബിജെപി നേതാവ് ഭൂപേന്ദർ യാദവുമായും സുഷ്മിത ദേവ് ഹിമന്ത ബിശ്വ ശർമയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുവരും ബിജെപിയിൽ ചേരുന്നുവെന്ന ചർച്ചകൾ ഇതോടെ സജീവമായി.
തൃണമൂൽ കോൺഗ്രസിൽ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് പാർട്ടിയിൽ നിന്ന് കൂടുതൽ പുറത്തുപോവുമെന്നാണ് സൂചനകൾ. പാർലമെന്റിൽ 28 ലോക്‌സഭാ അംഗങ്ങളും 12 രാജ്യസംഭാംഗങ്ങളുമായിരുന്നു തൃണമൂൽ കോൺഗ്രസിനുണ്ടായിരുന്നത്. ലോക്‌സഭയിൽ നിന്ന് 20 എംപിമാർ ഇതിനോടകം തന്നെ അതൃപ്തി പ്രകടമാക്കിക്കൊണ്ട് എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സഭയിൽ പ്രത്യേക ബ്ലോക്ക് ആയി ഇരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ സ്പീക്കർക്ക് കത്ത് നൽകുകയും ചെയ്തിരുന്നു.
തൃണമൂൽ കോൺഗ്രസിൽ നിന്നുള്ള പിളർപ്പ് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടാൽ പ്രത്യേക സംഘമായി പ്രവർത്തിക്കാണ് വിമതരുടെ നീക്കം. ബിജെപിയിൽ ലയിക്കില്ലെന്നും പകരം എൻഡിഎയുടെ നിയമനിർമ്മാണ അജണ്ടയെ പിന്തുണയ്ക്കുന്ന ഒരു പ്രത്യേക പാർലമെന്ററി ഗ്രൂപ്പായി പ്രവർത്തിക്കാണ് ഉദ്ദേശിക്കുന്നതെന്ന് 20 എംപിമാരുടെ വിമത നീക്കത്തിന് നേതൃത്വം കൊടുത്ത കകോലി ഘോഷ് വ്യക്തമാക്കിയിരുന്നു.
വിമത വിഭാഗമാണ് ‘യഥാർത്ഥ’ തൃണമൂൽ കോൺഗ്രസ് എന്നാണ് ബിജെപി അവകാശപ്പെടുന്നത്. തങ്ങളെ യഥാർത്ഥ തൃണമൂൽ കോൺഗ്രസ് പാർട്ടിയായി അംഗീകരിക്കണമെന്ന് നിയമസഭാ സ്പീക്കറിനോടും ലോക്സഭ സ്പീക്കറിനോടും വിമതർ അഭ്യർഥിക്കുമെന്നാണ് റിപ്പോർട്ടുകൾ.
