Connect with us

KERALA

മുഖ്യമന്ത്രിക്ക് മറുപടിയുമായ് എൻ.എസ്.എസ് വിരട്ടാന്‍ നോക്കേണ്ടെന്നും മുന്നറിയിപ്പ്

Published

on

പെരുന്ന: സർക്കാരിനെതിരായുള്ള എൻഎസ്എസിന്റെ തുടർച്ചയായ വിമർശനങ്ങൾ പൊതുസമൂഹത്തിൽ സംശയങ്ങളുണ്ടാക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് മറുപടിയുമായി ജി.സുകുമാരൻ നായർ. സർക്കാരിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ചോ മറ്റു വിവാദങ്ങളെ സംബന്ധിച്ചോ എൻ.എസ്.എസ്. ഒരിക്കലും പ്രതികരിച്ചിട്ടില്ല. രാഷ്ട്രീയമായി എൻ.എസ്.എസ്. ഇപ്പോഴും സമദൂരത്തിൽതന്നെയാണ്. എൻ.എസ്.എസ്സിനെയോ അതിന്റെ നേതൃത്വത്തിനെയോ ഇക്കാരണങ്ങൾ പറഞ്ഞ് വിരട്ടാമെന്ന് ചിന്തിക്കുന്നവർ മൂഢസ്വർഗ്ഗത്തിലാണെന്നേ പറയാനുള്ളൂവെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പ്രസ്താവനയിൽ പറഞ്ഞു.

സർക്കാരിനോട് എൻഎസ്എസിന് ഒരു പ്രത്യേക പെരുമാറ്റം ഉണ്ടെന്ന് നാട്ടിൽ ഒരു അഭിപ്രായം ഉയരുന്നുണ്ട്. അത് സുകുമാരൻ നായർ മനസ്സിലാക്കുന്നത് നല്ലതാണെന്നുമാണ് മുഖ്യമന്ത്രി ഇന്ന് പറഞ്ഞത്.

സംസ്ഥാന സർക്കാരിനോട് പ്രധാനമായി എൻ.എസ്.എസ്. ആവശ്യപ്പെട്ടത് ആകെ മൂന്നു കാര്യങ്ങളാണ് ഒന്ന്, ശബരിമലയിലെ യുവതീപ്രവശനം സംബന്ധിച്ച് വിശ്വാസികൾക്ക് അനുകൂലമായ നിലപാട് എടുക്കണം. രണ്ട്, ഭരണഘടനാഭേദഗതിയിലൂടെ കേന്ദ്രസർക്കാർ നടപ്പാക്കിയ 10% സാമ്പത്തികസംവരണം കേരളത്തിലും നടപ്പാക്കണം. മൂന്ന്, സാമൂഹികപരിഷ്കർത്താവും സമുദായാചാര്യനുമായ മന്നത്തു പത്മനാഭന്റെ ജന്മദിനം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൊതുഅവധിയായി പ്രഖ്യാപിച്ചത് നെഗോഷ്യബിൾ ഇൻസ്ട്രമെന്റ്സ് ആക്ടിന്റെ പരിധിയിൽകൂടി ഉൾപ്പെടുത്തണം എന്നിവയാണ്.

ഈ മൂന്ന് കാര്യങ്ങൾ സംബന്ധിച്ചാണ് എൻ.എസ്.എസ് പ്രതികരിച്ചുകൊണ്ടിരിക്കുന്നതെന്നും സുകുമാരൻ നായർ പറഞ്ഞു.അതിൽ, ശബരിമലയിലെ യുവതീപ്രവേശനവിഷയം ഇപ്പോഴും എവിടെ നില്ക്കുന്നു എന്ന് ജനങ്ങൾക്കറിയാം. 10 ശതമാനം സാമ്പത്തികസംവരണം ഇന്ത്യൻ ഭരണഘടനാഭേദഗതി പ്രകാരം 2019 ജനുവരി ആദ്യമാണ് നിലവിൽ വന്നത്. അത് കേരളത്തിൽ നടപ്പാക്കുന്നതിനുള്ള കമ്മീഷന്റെ റിപ്പോർട്ട് ഒരുവർഷത്തിനു ശേഷം 3.1.2020-ലാണ് സംസ്ഥാനസർക്കാർ അംഗീകരിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ സംവരണത്തിനുള്ള മാനദണ്ഡങ്ങളും വ്യവസ്ഥകളും ഉൾപ്പെടുത്തി 12.02.2020-ൽ ഉത്തരവ് പുറപ്പെടുവിച്ചു. എന്നാൽ പിന്നെയും എട്ടുമാസം കഴിഞ്ഞാണ് കേരള സ്റ്റേറ്റ് ആന്റ് സബോർഡിനേറ്റ് സർവീസ് റൂളിൽ ഭേദഗതി വരുത്തി 23.10.2020-ൽ മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവർക്കുള്ള 10% സംവരണം നടപ്പാക്കിക്കൊണ്ട് ഉത്തരവായത്.

10 ശതമാനം സാമ്പത്തികസംവരണം സംസ്ഥാനത്ത് നടപ്പാക്കി എന്ന് സർക്കാർ ഘോരഘോരം അവകാശപ്പെടുമ്പോഴും, മുന്നാക്കസമുദായപട്ടിക നാളിതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്തതിനാൽ സാമ്പത്തിക സംവരണത്തിന്റെ പ്രയോജനം മുന്നാക്കവിഭാഗത്തിന് ഇന്നേവരെ ലഭിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.

മന്നംജയന്തിദിനമായ ജനുവരി 2 നെഗോഷ്യബിൾ ഇൻസ്ട്രമെന്റ്സ് ആക്ടിന്റെ പരിധിയിൽകൂടി ഉൾപ്പെടുന്ന അവധിദിനമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനസർക്കാരിന് പല തവണ നിവേദനങ്ങൾ സമർപ്പിച്ചെങ്കിലും വൈകാരികമായ ഈ വിഷയത്തെ നിസ്സാരമായി കണ്ട് എൻ.എസ്.എസ്സിന്റെ ആവശ്യം സർക്കാർ നിരസിക്കുകയാണുണ്ടായത്.

ഈ മൂന്ന് ആവശ്യങ്ങളിലും എന്ത് രാഷ്ട്രീയമാണുള്ളത് എന്ന് ഇതിനെ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി എൻ.എസ്.എസ്സിനെ വിമർശിക്കുന്നവർ വ്യക്തമാക്കട്ടെ. ഇതിലൊന്നും പൊതുസമൂഹത്തിന് സംശയത്തിനിടയില്ല. സർക്കാരിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ചോ മറ്റു വിവാദങ്ങളെ സംബന്ധിച്ചോ എൻ.എസ്.എസ്. ഒരിക്കലും പ്രതികരിച്ചിട്ടില്ല. രാഷ്ട്രീയമായി എൻ.എസ്.എസ്. ഇപ്പോഴും സമദൂരത്തിൽതന്നെയാണ്. എൻ.എസ്.എസ്സിനെയോ അതിന്റെ നേതൃത്വത്തിനെയോ ഇക്കാരണങ്ങൾ പറഞ്ഞ് വിരട്ടാമെന്ന് ചിന്തിക്കുന്നവർ മൂഢസ്വർഗ്ഗത്തിലാമെണെന്നേ പറയാനുള്ളൂവെന്നും സുകുമാരൻ നായർ വ്യക്തമാക്കി.

Continue Reading