Education
രാജ്യത്തു സ്കൂളുകൾ ഘട്ടംഘട്ടമായി തുറക്കാമെന്ന് ഐസിഎംആർ

ന്യൂഡൽഹി ∙ കോവിഡ് ഭീഷണി കുറയുന്ന സാഹചര്യത്തിൽ രാജ്യത്തു സ്കൂളുകൾ ഘട്ടംഘട്ടമായി തുറക്കാമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പറഞ്ഞു.ആദ്യം പ്രൈമറി ക്ലാസ്, പിന്നീട് സെക്കൻഡറി എന്നിങ്ങനെ തുറക്കാമെന്നാണ് ഐസിഎംആർ വിദഗ്ധർ നൽകിയ നിർദേശം. ഇന്ത്യയിൽ 500 ദിവസത്തിലേറെയായി സ്കൂളുകൾ അടച്ചിട്ടിരിക്കുന്നത് 320 ദശലക്ഷം കുട്ടികളുടെ പഠനത്തെ ബാധിച്ചെന്ന യുനെസ്കോ റിപ്പോർട്ടും ഐ.സി.എം.ആർ ചൂണ്ടിക്കാട്ടുന്നു.
മുൻ തരംഗങ്ങളിലെ ഡേറ്റ വിശകലനം ചെയ്ത് സംസ്ഥാന, ജില്ലാ തലങ്ങളിൽ ഏർപ്പെടുത്തിയ കോവിഡ് പ്രതിരോധ നടപടികൾ കണക്കിലെടുത്തു സ്കൂളുകൾക്കു പ്രവർത്തിക്കാമെന്ന്
‘ദി ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ച്’ പ്രസിദ്ധീകരിച്ച ലേഖനത്തിൽ വിദഗ്ധർ അഭിപ്രായപ്പെട്ടു.
. 18 വയസ്സ് തികഞ്ഞവരിലെ വാക്സിനേഷൻ, രോഗവ്യാപനത്തിന്റെ പ്രൊജക്‌ഷൻ റിപ്പോർട്ട് എന്നിവയും കണക്കിലെടുക്കണം.
ഒന്നു മുതൽ 17 വയസ്സുവരെയുള്ള കുട്ടികളിൽ കൊറോണ വൈറസ് നേരിയ തോതിൽ ബാധിച്ചേക്കാമെന്നാണു ലഭ്യമായ തെളിവുകളിൽനിന്നു മനസ്സിലാകുന്നത്. എന്നാൽ, കുട്ടികളിൽ രോഗബാധ ഗുരുതരമാകില്ല. മരണനിരക്കും കുറവാണെന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
സ്കൂളുകളിലെ അധ്യാപകരെയും ജീവനക്കാരെയും കൃത്യമായ ഇടവേളകളിൽ പരിശോധിച്ചു വൈറസ് ബാധ ഇല്ലെന്ന് ഉറപ്പാക്കണം. പ്രായഭേദമന്യേ എല്ലാവരും മാസ്ക്, സാനിറ്റൈസർ ഉപയോഗവും അകലം പാലിക്കലും തുടരണം. 12 വയസ്സിനും മുകളിലുമുള്ള കുട്ടികൾക്കു കോവിഡ് ഗുരുതരമാകാൻ സാധ്യതയുണ്ട്. അതിനാൽ ഈ പ്രായപരിധിയിലുള്ളവർക്കു വാക്സിനേഷനു മുൻഗണന നൽകണമെന്നും വിദഗ്ധർ നിർദേശിച്ചു.