Connect with us

Crime

പുരാവസ്തുക്കള്‍ സൂക്ഷിക്കുന്നിടത്ത് ആള്‍ക്കാര്‍ എത്തുക സ്വാഭാവികമെന്ന് മുഖ്യമന്ത്രി

Published

on

തിരുവനന്തപുരം: പുരാവസ്തുക്കള്‍ സൂക്ഷിക്കുന്നിടത്ത് ആള്‍ക്കാര്‍ എത്തുക സ്വാഭാവികമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുരാവസ്തുക്കളുടെ പേരില്‍ വിവിധ തട്ടിപ്പു കേസുകളില്‍ പ്രതിയായ മോന്‍സന്‍ മാവുങ്കലിനോടുള്ള പൊലീസിന്റെ ബന്ധത്തില്‍ സഭ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ എം എല്‍ എ പി ടി തോമസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മുന്‍ ഡിജിപി ലോക്നാഥ് ബെഹ്രയ്ക്കെതിരേ വന്‍ വിമര്‍ശനങ്ങളാണ് സഭയില്‍ ഉയര്‍ന്നത്.
എന്നാല്‍ ബെഹ്റയേയും പൊലീസിനേയും ന്യായീകരിക്കുന്ന മറുപടിയാണ് മുഖ്യമന്ത്രി മറുപടിയായി നല്‍കിയത്. ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് ആരെങ്കിലും പോലീസിന് പരാതി നല്‍കിയാല്‍ അതിന്റെ അടിസ്ഥാനത്തില്‍ ആ പ്രദേശത്ത് ഒരു പ്രത്യേക ശ്രദ്ധ പോലീസ് നല്‍കുക പതിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെ സംബന്ധിച്ച് ചെമ്പോല വ്യാജമായി ഉണ്ടാക്കി ജനങ്ങളെ കബളിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു എന്ന വാദം വസ്തുതകളുമായി ബന്ധമില്ലാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം കാര്യങ്ങളെല്ലാം അന്വേഷിക്കുന്നതായും മുഖ്യമന്ത്രി മറുപടി പറഞ്ഞു. അദ്ദേഹത്തിന്റെ വിശദീകരണത്തില്‍ സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിക്കുകയും ചെയ്തു.
പുരാവസ്തു എന്ന പേരില്‍ വ്യാജ സാധനങ്ങളുണ്ടാക്കി പ്രദര്‍ശിപ്പിച്ച് കോടികളുടെ തട്ടിപ്പും സാമ്പത്തിക തിരിമറിയും നടത്തിയ മോന്‍സണ്‍ മാവുങ്കലിനെ സംബന്ധിച്ച് സര്‍ക്കാരിന് പരാതി 06.09.2021 നാണ് ലഭിച്ചത്. ഈ പരാതി പോലീസിന് നല്‍കുകയും 23.09.2021 ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയുണ്ടായി. ഇക്കാര്യത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി രക്ഷപ്പെടാനുള്ള പ്രതിയുടെ ശ്രമത്തെ കോടതിയില്‍ തന്നെ പ്രതിരോധിക്കുന്നതിനും പോലീസിന് കഴിഞ്ഞിട്ടുണ്ട്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ 25.09.2021 ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പ്രതി ഇപ്പോഴും പോലീസിന്റെ കസ്റ്റഡിയിലാണ്.
പുരാവസ്തുക്കള്‍ സൂക്ഷിക്കുന്നു എന്നു കരുതപ്പെടുന്ന സ്ഥലത്ത് സ്വാഭാവികമായും ആളുകള്‍ സന്ദര്‍ശിക്കുക പതിവാണ്. ആരെല്ലാം സന്ദര്‍ശിച്ചുവെന്നും ആരെല്ലാം അവിടെ ദിവസങ്ങളോളം തങ്ങിയെന്നും ചികിത്സയ്ക്ക് വിധേയമായി എന്നും അവകാശപ്പെടുന്നതുമെല്ലാം സഭയ്ക്കു മാത്രമല്ല, കേരളത്തിലെ ജനങ്ങള്‍ക്കും അറിയാവുന്ന കാര്യമാണ്. അതിന്റെ വിശദാംശങ്ങളിലേക്ക് ഇപ്പോള്‍ ഞാന്‍ കടക്കുന്നില്ല. ആരൊക്കെ എന്തിനൊക്കെ പോയി എന്ന കാര്യമൊക്കെ പോലീസ് അന്വേഷിക്കേണ്ട കാര്യമാണ്.
എന്നാല്‍, പ്രമേയത്തിന്റെ വിശദീകരണക്കുറിപ്പില്‍ പരാമര്‍ശിക്കുന്നതുപോലെ ഡിജിപിയുടെ സന്ദര്‍ശനം കഴിഞ്ഞ ഉടനെ ഇവരുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് അന്വേഷിക്കുന്നതിന് പി.എച്ച്.ക്യു ലെറ്റര്‍ നം. ടി1-6005/2019/പി.എച്ച്.ക്യൂ dt. 21.12.2019 ന് ഇന്റലിജന്‍സിന് നല്‍കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ഇന്റലിജന്‍സ് ഇത് സംബന്ധിച്ച് അന്വേഷിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പോലീസിന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.
ഇന്റലിജന്‍സ് ഓഫീസില്‍ നിന്നും ലഭിച്ച പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പോലീസ് മേധാവി 05.02.2020 ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ക്ക് ഡി.ഒ. ലറ്റര്‍ നം. ടി1-6005/2019/പി.എച്ച്.ക്യൂ എന്ന നമ്പര്‍ പ്രകാരം കത്ത് നല്‍കിയതായാണ് റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്.
ഇത് വ്യക്തമാക്കുന്നത് പ്രസ്തുത വ്യക്തിയെ സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിലേക്ക് കടക്കുകയാണ് പോലീസ് ചെയ്തത് എന്നതാണ്. അല്ലാതെ സുഖചികിത്സയ്ക്ക് തങ്ങുകയല്ല ഉണ്ടായത്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെ സംബന്ധിച്ച് ചെമ്പോല വ്യാജമായി ഉണ്ടാക്കി ജനങ്ങളെ കബളിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു എന്ന വാദം വസ്തുതകളുമായി ബന്ധമില്ലാത്തതാണ്. ഇത്തരം കാര്യങ്ങളെല്ലാം അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നു എന്നതിനാല്‍ അത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാനാവില്ല.
ഏതൊരു വ്യക്തിയും തന്റെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് പോലീസിന് പരാതി നല്‍കിയാല്‍ അതിന്റെ അടിസ്ഥാനത്തില്‍ ആ പ്രദേശത്ത് ഒരു പ്രത്യേക ശ്രദ്ധ പോലീസ് നല്‍കുക പതിവാണ്. പ്രത്യേകിച്ചും ഇത്തരം സംശയങ്ങള്‍ നിലനില്‍ക്കുന്ന ഒരാള്‍ ഉള്‍ക്കൊള്ളുന്ന മേഖല ശ്രദ്ധയില്‍ വയ്ക്കുക എന്നതും പോലീസ് സാധാരണ ചെയ്തു വരുന്ന നടപടിയുമാണ്.
കേസ് അന്വേഷണത്തിന്റെ ഭാഗമായി ക്രൈം നം 260/2021, 261/2021, 262/2021, 263/2021 എന്നീ നമ്പരുകളില്‍ കേസ് പോലീസ് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞിട്ടുണ്ട്. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായി മോന്‍സണ്‍ മാവുങ്കല്‍ സൂക്ഷിച്ചുവരുന്ന പുരാവസ്തു കാര്യങ്ങളെ സംബന്ധിച്ച് ഡി.ആര്‍.ഡി. രേഖകളെക്കുറിച്ച് അന്വേഷിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയോടും ആര്‍ക്കിയോളജിക്കല്‍ വകുപ്പിനോടും ഡി.ആര്‍.ഡി.ഒ യോടും ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്. ഈ വകുപ്പുകളുടെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് അവയെക്കുറിച്ചും അന്വേഷണം നടന്നുവരികയാണ്.
അന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുകൊണ്ട് കൂടുതല്‍ ഊര്‍ജ്ജിതമായ അന്വേഷണത്തിലേക്ക് സര്‍ക്കാര്‍ കടക്കുന്നുണ്ട്.
മേല്‍പ്പറഞ്ഞവ കൂടാതെ എറണാകുളം മുളന്തുരുത്തി സ്വദേശിയായ ജോബ് പീറ്റര്‍ എന്നയാള്‍ക്ക് കാര്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഒരു ലക്ഷത്തി നാല്‍പ്പത്തിമൂവായിരം രൂപ തട്ടിയെടുത്തതിന് പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ ക്രൈം. 145/2005 ആയി ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബാങ്കില്‍ ലോണ്‍ ഉണ്ടായിരുന്ന കാര്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 4 ലക്ഷം രൂപ തട്ടിയെടുത്തതായുള്ള പരാതിയിന്മേല്‍ പിറവം പോലീസ് സ്റ്റേഷനില്‍ ക്രൈം. 193/2005 ആയി മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
25 കോടി രൂപ വായ്പ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 6 കോടി 27 ലക്ഷം രൂപ തട്ടിയെടുത്തതായി പന്തളം സ്വദേശി രാജേന്ദ്രന്‍ പിള്ളയുടെ പരാതിയിന്മേല്‍ പന്തളം പോലീസ് സ്റ്റേഷനില്‍ ക്രൈം. 1823/2020 പ്രകാരമായി ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലൈംഗിക പീഡത്തിന് ഇരയായ പെണ്‍കുട്ടിയോട് കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി എന്ന പരാതിയിന്‍മേല്‍ എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനില്‍ ക്രൈം. 210/2021 ആയി ഒരു കേസും ഉള്‍പ്പെടെ 4 കേസുകളും മോന്‍സന്‍ മാവുങ്കലിനെതിരെ ലോക്കല്‍ പോലീസ് ഇതിനു പുറമെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പോലീസ് അന്വേഷണത്തിന്റെ പരിധിയില്‍ നില്‍ക്കുന്ന ഇത്തരമൊരു വിഷയം ഈ ഘട്ടത്തില്‍ നിയമസഭയില്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യുന്നത് ഉചിതമാവില്ല എന്നുകൂടി അറിയിക്കട്ടെ- മുഖ്യമന്ത്രി പറഞ്ഞു.

Continue Reading