Crime
ടെക്സ്റ്റൈൽ ഉടമയായ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: കൊടുങ്ങല്ലൂരിൽ ടെക്സ്റ്റൈൽ ഉടമയായ യുവതിയെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ റിയാസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഏറിയാട് ചൈതന്യ നഗർ കസ്തൂരി കോവിലിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. റിൻസിയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ റിയാസിനായി പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെയോടെ റിയാസിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് റിൻസിയെ റിയാസ് കൊലപ്പെടുത്തിയത്. വീടിന്റെ സമീപത്തുള്ള സ്കൂൾ ജംഗ്ഷനിൽ നടത്തിവന്നിരുന്ന നിറക്കൂട്ട് എന്ന റെഡിമെയ്ഡ് വസ്ത്ര സ്ഥാപനം പൂട്ടി അഞ്ചും പത്തും വയസുള്ള മക്കളോടൊപ്പം വീട്ടിലേക്ക് വരുന്ന വഴിയാണ് റിൻസിയെ റിയാസ് ആക്രമിച്ചത്. ആളൊഴിഞ്ഞ ഭാഗത്ത് സ്കൂട്ടർ തടഞ്ഞു നിറുത്തി റിയാസ് വെട്ടുകയായിരുന്നു. റിൻസിക്ക് മുഖത്തുൾപ്പടെ ശരീരത്തിൽ ആഴത്തിലുള്ള മുപ്പതിലേറെ വെട്ടുകളേറ്റിരുന്നു. മൂന്നുവിരലുകൾ അറ്റുപോയി. തലയിലും മാരകമായി പരിക്കേറ്റു . കുഞ്ഞുങ്ങളുടെ കരച്ചിൽകേട്ട് അതു വഴി വന്ന മദ്രസാ അധ്യാപകരാണ് ആശുപത്രിയിലെത്തിച്ചിരുന്നത്.