Connect with us

Crime

ഹിജാബ് ധരിച്ച് കോളേജിലെത്തിയ 6 വിദ്യാര്‍ത്ഥിനികളെ സസ്‌പെന്‍ഡ് ചെയ്തു

Published

on

മംഗലാപുരം: ദക്ഷിണ കന്നഡയില്‍ ഹിജാബ് ധരിച്ച് കോളേജിലെത്തിയ 6 വിദ്യാര്‍ത്ഥിനികളെ സസ്‌പെന്‍ഡ് ചെയ്തു. ഉപ്പിനങ്ങാടി ഫസ്റ്റ് ഗ്രേഡ് കോളേജാണ് നടപടി എടുത്തത്. 6 ബിരുദ വിദ്യാര്‍ത്ഥിനികള്‍ ഇന്ന് ഹിജാബ് ധരിച്ച് കോളേജിലെത്തുകയും ക്ലാസ് മുറിയില്‍ പ്രവേശിക്കുകയുമായിരുന്നു. ഇതറിഞ്ഞെത്തിയ അധ്യാപകര്‍ വിദ്യാര്‍ത്ഥിനികളെ ക്ലാസിന് പുറത്താക്കി.
ഇതിനുപിന്നാലെയാണ് വിദ്യാര്‍ത്ഥിനികളെ ഒരാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് മാനേജ്‌മെന്റ് ഉത്തരവിറക്കിയത്. നിയമം ലംഘിച്ച് മനഃപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കാന്‍ വിദ്യാര്‍ത്ഥിനികള്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് കോളേജ് മാനേജ്‌മെന്റിന്റെ നടപടി. ക്ലാസ് മുറിയില്‍ നിന്ന് അധ്യാപകര്‍ പുറത്താക്കിയ വിദ്യാര്‍ത്ഥിനികള്‍ മറ്റ് വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം ചേര്‍ന്ന് പ്രതിഷേധം സംഘടിപ്പിച്ചെന്നും മാനേജ്‌മെന്റ് ആരോപിക്കുന്നു. അതേസമയം നിയമം ലംഘിച്ചിട്ടില്ലെന്നും നേരത്തെ ധരിച്ച ഡ്രസ് തന്നെയാണ് അണിഞ്ഞതെന്നും വിദ്യാര്‍ത്ഥിനികള്‍ വിശദീകരിച്ചു.
നേരത്തെ കര്‍ണാടകത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് കര്‍ണാടക ഹൈക്കോടതി ശരിവച്ചിരുന്നു. ഹിജാബ് ധരിക്കുന്നത് ഇസ്ലാം മതത്തിലെ ഒഴിച്ചുകുനാകാത്ത ആചാരമല്ലെന്നും ആ നിലയില്‍ ഹിജാബ് നിരോധിച്ചതില്‍ തെറ്റില്ലെന്നുമാണ് ഹൈക്കോടതി കണ്ടെത്തിയത്.
ഹിജാബിനെ ചൊല്ലി കഴിഞ്ഞ ദിവസം മംഗളൂരു സര്‍വകലാശാലയിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. യൂണിഫോം നിര്‍ബന്ധമാക്കണമെന്ന് മംഗളൂരു സര്‍വകലാശാല നിര്‍ദേശം പുറപ്പെടുവിച്ചതിന് പിന്നാലെ, ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളെ ക്ലാസില്‍ കയറ്റാതെ തിരിച്ചയച്ചിരുന്നു. വിസിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് മാര്‍ച്ച് 15ലെ കര്‍ണാടക ഹൈക്കോടതി വിധി പ്രകാരം ക്ലാസ് മുറികളില്‍ ഹിജാബ് അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.
സംഭവം വിവാദമായതോടെ, ന്യായീകരണവുമായി മുഖ്യമന്ത്രി ബസവരാജ ബൊമ്മെ രംഗത്തെത്തിയിരുന്നു. ഹൈക്കോടതി വിധിയും സര്‍ക്കാരിന്റെ ഉത്തരവുകളും എല്ലാവരും അനുസരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹിജാബില്‍ വിവാദം സൃഷ്ടിക്കേണ്ട ആവശ്യമില്ല, വിദ്യാര്‍ത്ഥികള്‍ക്ക് പഠനമാണ് പ്രധാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Continue Reading