Education
വിസിമാർക്കെതിരെയുള്ള നടപടി കടുപ്പിച്ച് ഗവർണർ . നിയമിച്ച അന്നുമുതൽ നൽകിവന്ന ശമ്പളം തിരികെ പിടിക്കാൻ നീക്കം

തിരുവനന്തപുരം: വിസിമാർക്കെതിരെയുള്ള നടപടി കൂടുതൽ കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എട്ട് വിസിമാരുടെ നിയമനം അസാധുവാണെന്നും, നിയമിച്ച അന്നുമുതൽ നൽകിവന്ന ശമ്പളം തിരികെ പിടിക്കാനാണ് നീക്കം. ഗവർണർ സംസ്ഥാനത്ത് മടങ്ങിയെത്തിയാൽ ഉടൻ ഉത്തരവിറക്കും.
നേരത്തെ ഗവർണർ വിസിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന്റെ കാലാവധി നാളെയാണ് അവസാനിക്കുന്നത്. നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള സർവകലാശാലയിൽ നിന്ന് വിരമിച്ച ഡോ. മഹാദേവൻ പിള്ളയും സംസ്ഥാനത്തെ ആറ് വിസിമാരും ഇന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു.തങ്ങളെ പുറത്താക്കാതിരിക്കാനുള്ള കാരണം ചോദിക്കാൻ ചാൻസലറായ ഗവർണർക്ക് അധികാരമില്ലെന്നും ഫണ്ട് തിരിമറി അടക്കമുള്ള ആരോപണങ്ങളിൽ ഹൈക്കോടതിയിലെയോ സുപ്രീം കോടതിയിലെയോ ജഡ്ജിമാർ നേരിട്ട് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. ഇതിനുപിന്നാലെയാണ് ഗവർണറുടെ പുതിയ നീക്കം.വിസിമാർ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് അടുത്തിടെ ഗവർണർ കത്ത് നൽകിയിരുന്നു. തുടർന്ന് വിസിമാർ കോടതിയെ സമീപിക്കുകയായിരുന്നു.