Education
സ്കൂൾ കലോത്സവത്തിൽ അടുത്ത വർഷം മുതൽ മാംസാഹാരം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അടുത്ത വർഷം മുതൽ മാംസാഹാരം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇറച്ചിയും മീനും വിളമ്പേണ്ട എന്നൊരു നിർബന്ധം സർക്കാരിന് ഇല്ലെന്നും കോഴിക്കോട് എത്തിയ കുട്ടികൾക്ക് ബിരിയാണി കൊടുക്കണം എന്നായിരുന്നു ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. നോൺവെജ് കൊടുത്തതിന്റെ പേരിൽ ശാരീരിക പ്രശ്നങ്ങൾ ഉണ്ടായാലോ എന്നൊരു ആശങ്കയുണ്ട്. എന്നാൽ അടുത്തവർഷം എന്തായാലും നോൺവെജ് ഉണ്ടാവും. ബിരിയാണി കൊടുക്കാൻ ആഗ്രഹമുണ്ട്. കോഴിക്കോട് എത്തിയ കുട്ടികൾക്ക് ബിരിയാണി കൊടുക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. ഞാൻ അത് ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നു. 60 വർഷം ഇല്ലാത്ത ബ്രാഹ്മണ മേധാവിത്വം ഇപ്പൊ ആണോ കാണുന്നത്. ഒരു വിവാദവും ഇല്ലാത്തപ്പൊ എന്തെങ്കിലും ഉണ്ടാക്കാൻ ചിലർ ശ്രമിക്കുകയാണ്. പറയുന്നതെല്ലാം ശുദ്ധ അബദ്ധമാണ്. വിവാദത്തിനുകാരണം കലോത്സവ നടത്തിപ്പിനോടുള്ള അസൂയയും കുശുമ്പുമാണ്. യു ഡി എഫ് കാലത്ത് കലോത്സവം നടക്കുമ്പോൾ വി ടി ബൽറാം ഉറങ്ങുകയായിരുന്നോ എന്നും മന്ത്രി ചോദിച്ചു.ഭക്ഷണത്തെച്ചൊല്ലിയുള്ള ചർച്ചകൾ അനാവശ്യമാണെന്ന് പഴയിടം മോഹനൻ നമ്പൂതിരിയും പ്രതികരിച്ചിരുന്നു. ‘സർക്കാർ നൽകിയ മെനു പ്രകാരമാണ് ഭക്ഷണം തയാറാക്കുന്നത്. കലോത്സവത്തിൽ നോൺ വെജ് വിളമ്പുന്നതിൽ യാതൊരു എതിർപ്പുമില്ല. നോൺ വെജ് വിളമ്പണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്. കായിക മേളയിൽ മാംസാഹാരം വിളമ്പുന്നവർ തന്റെ സംഘത്തിൽ തന്നെ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കലാമേളയിൽ മാംസാഹാരം വിളമ്പുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
