Connect with us

NATIONAL

മരിച്ചവരുടെ എണ്ണം 280 ആയി. 900ത്തിലേറെ പേര്‍ക്ക് പരിക്ക്.

Published

on

ഭുവനേശ്വര്‍: ഒഡീഷയിലെ ബാലസോര്‍ ജില്ലയിലുണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 280 ആയി. 900ത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ നാല് മലയാളികളുമുണ്ട്. തൃശൂര്‍ സ്വദേശികളായ ഇവരില്‍ ആരുടേയും പരിക്കുകള്‍ ഗുരുതരമല്ല.  

ബാലസോറിന് സമീപം യശ്വന്ത്പുരില്‍ നിന്നും ഹൗറയിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്(12864), ഷാലിമാര്‍-ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസ്(12841), ചരക്കുതീവണ്ടി എന്നിവയാണ് അപകടത്തില്‍പ്പെട്ടത്. യശ്വന്ത്പുരില്‍നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന തീവണ്ടിയാണ് ആദ്യം പാളംതെറ്റി മറിഞ്ഞത്. തൊട്ടടുത്ത ട്രാക്കിലൂടെ വന്ന കോറമണ്ഡല്‍ എക്‌സ്പ്രസ് ഈ കോച്ചുകളിലേക്ക് വന്ന് ഇടിച്ചതോടെയാണ് അപകടം ഗുരുതരമാകുന്നത്. ഇതിലേക്ക് ഒരു ചരക്കുതീവണ്ടിയും വന്നിടിക്കുകയായിരുന്നു.  

ദേശീയ ദുരന്തനിവാരണ സേനയടക്കമുള്ള വന്‍ സംഘം അപകട സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്. കൊല്‍ക്കത്തയ്ക്ക് സമീപം ഷാലിമാറില്‍ നിന്ന് ഇന്നലെ വൈകിട്ട് മുന്നരയോടെയാണ് കോര്‍മണ്ഡല്‍ എക്‌സ്പ്രസ് ചെന്നൈ ലക്ഷ്യമാക്കി പുറപ്പെട്ടത്. ബഹനാഗ സ്റ്റേഷന് സമീപത്തെത്തിയപ്പോള്‍ ട്രെയിന്‍ പാളം തെറ്റുകയായിരുന്നു. 12 കോച്ചുകള്‍ അപകടത്തില്‍പ്പെട്ടു. പാളം തെറ്റി കിടന്ന ബോഗികളിലേക്ക് കുതിച്ചെത്തിയ യശ്വന്ത്പൂര്‍ ഹൗറ എക്പ്രസും ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തില്‍ തൊട്ടടുത്തുണ്ടായിരുന്ന ചരക്കുവണ്ടിയിലേക്കും കോച്ചുകള്‍ മറിഞ്ഞു. നിരവധിപേര്‍ക്ക് പരുക്കേറ്റെന്ന വിവരങ്ങള്‍ വന്ന് തുടങ്ങി.പിന്നാലൊണ് ജീവന്‍ നഷ്ടപ്പെട്ടവരുടെ വിറങ്ങലിക്കുന്ന കണക്കുകള്‍ പുറത്തുവന്നത്. റിസര്‍വ് ചെയ്ത യാത്രക്കാരും ജനറല്‍ കോച്ചുകളില്‍ യാത്രചെയ്യുന്നവരുമടക്കം വന്‍സംഘമാണ് ട്രെയിനിലുണ്ടായിരുന്നത്. വ്യോമസേനയും എന്‍ഡിആര്‍ എഫും ഡോക്ടര്‍മാരുമടങ്ങുന്ന വന്‍സംഘം സ്ഥലത്തെത്തി. കോച്ചുകള്‍ വെട്ടിപ്പൊളിച്ചാണ് പലരേയും പുറത്തെടുത്തത്.

അപകടത്തില്‍ പെട്ട എസ്എംവിടി – ഹൗറ എക്‌സ്പ്രസില്‍ ബെംഗളുരുവില്‍ നിന്ന് കയറിയത് 994 റിസര്‍വ് ചെയ്ത യാത്രക്കാരാണെന്ന് റെയില്‍വെ അറിയിച്ചു. 300 പേര്‍ റിസര്‍വ് ചെയ്യാതെയും കയറിയതായാണ് അനുമാനം. റിസര്‍വ് ചെയ്ത യാത്രക്കാരുടെ വിവരങ്ങള്‍ എല്ലാം എടുത്തതായും ഇവ ആശുപത്രിയില്‍ ഉള്ളവരുടെ വിവരങ്ങളുമായി ഒത്തു നോക്കുകയാണ്. എസ്എംവിടി- ഹൗറ എക്‌സ്പ്രസിന്റെ പിന്‍വശത്തുള്ള ജനറല്‍ സിറ്റിംഗ് കോച്ചിനാണ് വലിയ കേടുപാടുകള്‍ പറ്റിയിരിക്കുന്നത്. പിന്നില്‍ ഉള്ള ഒരു ജനറല്‍ കോച്ചും അടുത്തുള്ള രണ്ട് ബോഗികളും പാളം തെറ്റി മറിയുകയായിരുന്നു. എ വണ്‍ മുതല്‍ എഞ്ചിന്‍ വരെയുള്ള കോച്ചുകളില്‍ വലിയ കേടുപാടുകള്‍ ഇല്ലെന്നും റെയില്‍വെ അറിയിച്ചു. റിസര്‍വ് ചെയ്യാത്ത യാത്രക്കാരുമുണ്ട്. ഇവരുടെ വിവരങ്ങള്‍ ശേഖരിക്കുക ബുദ്ധിമുട്ടാണ്.  

അപകട കാരണം കണ്ടെത്താന്‍ റെയില്‍വേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. അപകട കാരണം കണ്ടെത്തുക പ്രധാനമെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.  മന്ത്രി അശ്വിനി വൈഷ്ണവിന് പിന്നാലെ കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനും ഒഡീഷക്ക് തിരിച്ചു.  

ഒഡീഷയിലുണ്ടായത് പത്ത് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ ട്രെയിന്‍ ദുരന്തമെന്ന് റയില്‍വേ മന്ത്രാലയം പ്രതികരിച്ചു. ഒഡീഷയ്ക്ക് കൂടുതല്‍ സഹായങ്ങളും കേന്ദ്രം വാഗ്ദാനം ചെയ്തിട്ടുണ്ട്. വേണ്ടി വന്നാല്‍ ദുരന്തനിവാരണ സേനയുടെ കൂടുതല്‍ സംഘത്തെ അയക്കുമെന്നും വ്യക്തമാക്കി.  

Continue Reading