Crime
സ്വർണക്കടത്ത് നടന്നതെന്ന് എല്ലാവർക്കുമറിയാമെന്ന മോദിയുടെ പരാമർശത്തിനെതിരേ എ.കെ ബാലൻ .തെളിവോടു കൂടി അദ്ദേഹം അന്വേഷണ ഏജൻസികളുടെ മുൻപിൽ വെളിപ്പെടുത്തണം

തിരുവനന്തപുരം: ഏത് ഓഫിസ് കേന്ദ്രീകരിച്ചാണ് കേരളത്തിൽ സ്വർണക്കടത്ത് നടന്നതെന്ന് എല്ലാവർക്കുമറിയാമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരേ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ. മറ്റാർക്കും അറിയാത്ത കാര്യം വ്യക്തമാക്കിയ സാഹചര്യത്തിൽ തെളിവോടു കൂടി പ്രധാനമന്ത്രി ഇത് അന്വേഷണ ഏജൻസികളുടെ മുൻപിൽ വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഈ പ്രഖ്യാപനത്തിലൂടെ അത് നിയമത്തിനു മുൻപിൽ കൊണ്ടുവരാൻ അദ്ദേഹം നിർബന്ധിതനായിരിക്കുകയാണ്. അല്ലെങ്കിൽ അതിന് അദ്ദേഹം കൂട്ടുനിന്നുവെന്ന ദുർവ്യാഖ്യാനമാണ് പൊതു സമൂഹത്തിൽ ഉണ്ടാവുക. ഒരു കുറ്റത്തെ സംബന്ധിച്ച് അറിയാമായിരുന്നിട്ടും നിയമത്തിന്‍റെ മുൻപിലത് പറയാതിരിക്കുന്നത് കുറ്റവാളിയെ സഹായിക്കാൻ വേണ്ടിയാണ്. മറ്റാർക്കും അറിയാത്ത കാര്യം പ്രധാനമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിൽ തെളിവോടു കൂടി അദ്ദേഹം അന്വേഷണ ഏജൻസികളുടെ മുൻപിൽ വെളിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സംഘടിപ്പിച്ച സ്ത്രീശക്തി മോദിക്കൊപ്പമെന്ന മഹിളാ സംഗമത്തെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. സർക്കാരിനെ വിമർശിക്കുന്നതിനിടെയായിരുന്നു മോദിയുടെ പരാമർശം. ഏത് ഓഫിസ് കേന്ദ്രീകരിച്ചാണ് കേരളത്തിൽ സ്വർണക്കടത്ത് നടന്നതെന്ന് എല്ലാവർക്കുമറിയാം എന്നായിരുന്നു മോദിടെ പരാമർശം.