Connect with us

NATIONAL

സുരക്ഷാ വിഭാഗത്തിന്റെ അനുമതി ലഭിച്ചു.സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ  മോദി 17ന് എത്തും

Published

on

ഗുരുവായൂർ: നടനും മുൻ എം പിയുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി 17ന് രാവിലെ 8.30 ഓടെ ഗുരുവായൂരിലെത്തും. കൊച്ചിയിൽ നിന്നും ഹെലികോപ്ടറിൽ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ ഇറങ്ങി കാർ മാർഗം ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തുന്ന പ്രധാനമന്ത്രി ക്ഷേത്ര ദർശനത്തിന് ഗസ്റ്റ് ഹൗസിൽ നിന്ന് കാൽനടയായി പോകും.

ക്ഷേത്ര ദർശനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന പ്രധാനമന്ത്രി സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയും മാവേലിക്കര സ്വദേശി ശ്രേയസ് മോഹനുമായുള്ള വിവാഹത്തിൽ പങ്കെടുക്കുന്നതിന് കിഴക്കെ നടപ്പന്തലിലെ കല്യാണ മണ്ഡപത്തിലെത്തും. വിവാഹത്തിൽ പങ്കെടുക്കുന്നതിന് മുമ്പായി വസ്ത്രം മാറുന്നതിന് പ്രത്യേക കാരവൻ തയ്യാറാക്കി നിറുത്താൻ സുരേഷ് ഗോപി ആഗ്രഹം അറിയിച്ചിട്ടുണ്ടെങ്കിലും പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. ക്ഷേത്രത്തിനു മുന്നിൽ നടക്കുന്ന താലികെട്ട് ചടങ്ങിൽ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി കൊച്ചിയിലേക്കു പോകും. ഡി.ഐ.ജി അജിത ബീഗം, സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സുരക്ഷാ പരിശോധനകൾ ആരംഭിച്ചു. 12ന് സ്‌പെഷ്യൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പുമെത്തും.

17ന് ഗുരുവായൂർ ക്ഷേത്രത്തിൽ 64 വിവാഹങ്ങളാണ് ശീട്ടാക്കിയിട്ടുള്ളത്. 17ന് രാവിലെ വരെ ശീട്ടാക്കാൻ അവസരമുണ്ട്. വിവാഹങ്ങളുടെ എണ്ണം ഇനിയും ഉയരാം. പുലർച്ചെ അഞ്ച് മുതലാണ് വിവാഹങ്ങൾ തുടങ്ങുക. സുരേഷ് ഗോപിയുടെ മകളുടെ വിവാഹം രാവിലെ 8.45നും 9.15നും ഇടയിലുള്ള മുഹൂർത്തത്തിലാണ്. രാവിലെ ഏഴ് മുതൽ ഒമ്പത് വരെ കല്യാണ മണ്ഡപത്തിൽ നിയന്ത്രണം കടുപ്പിക്കും. ഈ സമയത്ത് നടക്കേണ്ട 11 വി വാഹങ്ങൾ ബുദ്ധിമുട്ടില്ലാതെ നടത്താനുള്ള ക്രമീകരണം ദേവസ്വവും പൊലീസും ആലോചിക്കുന്നുണ്ട്. പ്രധാനമന്ത്രി എത്തുന്നതിന് മുമ്പായി ഭക്തരെ ഒരു മണിക്കൂറെങ്കിലും ക്ഷേത്രത്തിൽ നിന്നും പൂർണമായും ഒഴിവാക്കും. 2019ൽ രണ്ടാം വട്ടം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം നരേന്ദ്ര മോദിയുടെ ആദ്യ പൊതുപരിപാടി ഗുരുവായൂരിലായിരുന്നു. 2019 ജൂൺ എട്ടിന് ക്ഷേത്രദർശനം കഴിഞ്ഞ് ശ്രീകൃഷ്ണ ഹൈസ്‌കൂൾ ഗ്രൗണ്ടിലായിരുന്നു സമ്മേളനം.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോൾ 2008 ജനുവരി 13നു മോദി ഗുരുവായൂരിൽ ദർശനം നടത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ വിവാഹത്തിൽ പങ്കെടുക്കുമെന്ന് പ്രചാരണമുണ്ടായിരുന്നെങ്കിലും പൊലീസിന് അറിയിപ്പ് ലഭിച്ചിട്ടില്ല. ചില കേന്ദ്രമന്ത്രിമാരും ഗവർണർമാരും എത്താൻ സാദ്ധ്യതയുണ്ട്. രാവിലെ ആറു മുതൽ പ്രധാനമന്ത്രി മടങ്ങുന്നതു വരെ ക്ഷേത്രത്തിലേക്ക് ആരെയും പ്രവേശി പ്പിക്കില്ല.

Continue Reading