KERALA
മദ്യനയ അഴിമതിയില്‍ എം.ബി. രാജേഷിനും റിയാസിനും പങ്ക്ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത് അഴിമതി മറച്ചുവെക്കാൻ

കോഴിക്കോട്: മദ്യനയ അഴിമതി ആരോപണത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ യു.ഡി.എഫ്. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭാ മാര്‍ച്ച് നടത്തുമെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസന്‍. മദ്യനയ അഴിമതിയില്‍ എം.ബി. രാജേഷിനും മുഹമ്മദ് റിയാസിനും പങ്കുണ്ടെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത് അഴിമതി മറച്ചുവെക്കാനാണ്. ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏല്‍പ്പിച്ചപ്പോഴേ യു.ഡി.എഫ്. പറഞ്ഞതാണ് ഒരുതരത്തിലും നിഷ്പക്ഷമായ അന്വേഷണം നടക്കില്ലെന്ന്. അതുകൊണ്ടാണ് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടത്. അത് ആവശ്യമില്ലെന്ന് കാണിക്കാനാണ് ക്രൈം ബ്രാഞ്ച് തെളിവുകള്‍ ഒന്നുമില്ലെന്ന് പറഞ്ഞതെന്നും ഹസന്‍ പറഞ്ഞു.
ഡ്രൈ ഡേ ഒഴിവാക്കാന്‍ ഏറ്റവും ശക്തമായി ആവശ്യപ്പെട്ടത് ടൂറിസം മന്ത്രിയാണ്. ഡ്രൈ ഡേ ഒഴിവാക്കുന്നത് സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിപ്പിക്കാന്‍ മാത്രമല്ല മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് അവരുടെ വരുമാനം വര്‍ധിപ്പിക്കാന്‍കൂടി വേണ്ടിയാണ്, എം.എം. ഹസന്‍ പറഞ്ഞു.
മഴക്കാല പൂര്‍വ ശൂചീകരണത്തില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും മഴക്കെടുതിയില്‍ മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും എം.എം. ഹസന്‍ ആവശ്യപ്പെട്ടു. തദ്ദേശസ്ഥാപനങ്ങളുടെ യോഗം പോലും ചേരാതെ വകുപ്പ് മന്ത്രി നാടുചുറ്റുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.”