NATIONAL
ധ്യാനം പൂർത്തിയാക്കി മോദി മടങ്ങി.

കന്യാകുമാരി∙ വിവേകാനന്ദപ്പാറയിലെ 45 മണിക്കൂർ ധ്യാനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിക്ക് മടങ്ങി. തിരുവള്ളുവരുടെ പ്രതിമയിൽ ആദരമർപ്പിച്ചതിനുശേഷമായിരുന്നു പ്രധാനമന്ത്രിയുടെ മടക്കം. വിവേകാനന്ദ സ്മാരകത്തിൽനിന്നു കന്യാകുമാരി തീരത്തേയ്ക്കു ബോട്ടിലാണ് പ്രധാനമന്ത്രി എത്തിയത്. സമീപത്തെ സർക്കാർ ഗെസ്റ്റ് ഹൗസിലെ മൈതാനത്തുനിന്നു ഹെലികോപ്റ്ററിൽ ആദ്യം തിരുവനന്തപുരത്തെത്തി. തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു പ്രത്യേക വിമാനത്തിലാണ് മോദി ഡൽഹിയിലേക്ക് പോയത്.
തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചതിനു ശേഷമാണ് മോദി വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കാനെത്തിയത്. പ്രധാനമന്ത്രിയുടെ വരവിന്റെ പശ്ചാത്തലത്തിൽ അതീവ സുരക്ഷയാണ് കന്യാകുമാരിയിൽ ഒരുക്കിയിരുന്നത്.
വിവേകാനന്ദ പ്രതിമയിൽ പുഷ്പാർച്ചന നടത്തി, ശ്രീരാമകൃഷ്ണ പരമഹംസരുടെയും ശാരദാദേവിയുടെയും ചിത്രത്തിന് മുന്നിൽ ആദരമർപ്പിക്കുകയും ചെയ്താണ് പ്രധാനമന്ത്രി ധ്യാനം ആരംഭിച്ചത്.മോദിയുടെ ധ്യാനത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. നിശബ്ദ പ്രചരണ ദിവസം വാർത്താ തലക്കെട്ടുകളിൽ നിറയാനുള്ള നീക്കമാണിതെന്നായിരുന്നു ആരോപണം.