NATIONAL
ലോക്‌സഭ കടന്ന വഖഫ് ബില്‍ ഇന്ന് രാജ്യസഭയില്‍.രാജ്യസഭയും കടന്നാൽ ബില്ലിന് പാർലമെന്റിന്റെ അംഗീകാരമാകും.

ന്യൂഡല്‍ഹി: ലോക്‌സഭ കടന്ന വഖഫ് ബില്‍ ഇന്ന് രാജ്യസഭയില്‍. ഉച്ചക്ക് ഒരു മണിക്ക് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കും. ബില്ലില്‍ എട്ട് മണിക്കൂര്‍ ചര്‍ച്ച നടക്കും. രാജ്യസഭ കടന്നാൽ ബില്ലിന് പാർലമെന്റിന്റെ അംഗീകാരമാകും. തുടർന്ന് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കും.
ഒരു പകലും പകുതി രാത്രിയും നീണ്ട കടുത്ത രാഷ്ട്രീയപ്പോരിനൊടുവിലാണ് വഖഫ് ബിൽ ലോക്‌സഭ കടന്നത്. ബിൽ വ്യവസ്ഥകൾ ഉയർത്തിയും ന്യൂനപക്ഷവിഭാഗങ്ങളോടുള്ള സമീപനം വിചാരണചെയ്തും ആരോപണ-പ്രത്യാരോപണങ്ങൾ ആയുധമാക്കിയും ഭരണ-പ്രതിപക്ഷങ്ങൾ പങ്കെടുത്ത തീപാറിയ വാക്‌യുദ്ധത്തിനുശേഷം ബുധനാഴ്ച അർധരാത്രിയോടെയാണ് ബിൽ പാസാക്കിയത്. 283 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചു. അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് തെലുഗുദേശം പാർട്ടി (ടിഡിപി), ജെഡിയു, എൽജെപി, ആർഎൽഡി ഉൾപ്പെടെയുള്ള എൻഡിഎ ഘടകകക്ഷികൾ ബില്ലിനെ പിന്തുണച്ചു. 232എംപിമാർ എതിർത്ത് വോട്ടുചെയ്തു,
ബില്ലിനെ പ്രതിപക്ഷ അംഗങ്ങൾ ഒറ്റക്കെട്ടായി എതിർത്തു. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ അവധിക്ക് അപേക്ഷ നൽകി മധുരയിലെത്തിയിരുന്ന സിപിഎം അംഗങ്ങൾ മടങ്ങിയെത്തി ചർച്ചയിലും വോട്ടെടുപ്പിലും പങ്കെടുത്ത് വിയോജിപ്പ് രേഖപ്പെടുത്തി. കേരളത്തിലെ മുനമ്പം വിഷയവും ചർച്ചയ്ക്കിടെ രൂക്ഷമായ വാക്കേറ്റത്തിന് ഇടയാക്കി. കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യനും സുരേഷ് ഗോപിയും കേരളത്തിൽനിന്നുള്ള മറ്റംഗങ്ങളും തമ്മിൽ രണ്ടുവട്ടം കൊമ്പുകോർത്തു. ചർച്ചയ്ക്ക് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജുവും മറുപടി നൽകി. പ്രതിപക്ഷഅംഗങ്ങൾ അവതരിപ്പിച്ച ഭേദഗതികളെല്ലാം തള്ളി. സംയുക്ത പാർലമെന്ററി സമിതി (ജെപിസി) നേരത്തേ ശുപാർശചെയ്ത 14 ഭേദഗതികൾ സർക്കാർ നിർദേശമായി ഉൾപ്പെടുത്തിയാണ് ബില്ല് പാസാക്കിയത്.