NATIONAL
ഉത്തരാഖണ്ഡില്‍ ഒലിച്ച് പോയ 100 ഓളം പേരെ കണ്ടെത്താൻ തിരച്ചിൽ ഊർജജിതം
ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനങ്ങള്‍ പുതുമയുള്ള കാര്യമല്ല. പക്ഷെ, ചൊവ്വാഴ്ച ഉണ്ടായത് മേഘവിസ്‌ഫോടനമല്ലെന്ന റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്. ഖീര്‍ഗംഗാനദിയിലുണ്ടായ ശക്തമായ മിന്നല്‍പ്രളയത്തില്‍ ധരാലി എന്ന ഗ്രാമം ഒന്നാകെയാണ് ഒലിച്ചുപോയത്. പതിവുമഴദിവസമായിരുന്നു ഗ്രാമവാസികള്‍ക്ക്. അതിനാല്‍ത്തന്നെ വരാനിരിക്കുന്ന അപകടത്തെ കുറിച്ച് അവര്‍ ആശങ്കപ്പെടുകയോ അതിജീവിക്കാനുള്ള മാര്‍ഗങ്ങളെയോ കുറിച്ച് അവര്‍ ആലോചിച്ചിട്ടുണ്ടായിരുന്നില്ല. നിമിഷനേരത്തിനുള്ളിലാണ് എല്ലാം ഒലിച്ച് പോയത്.
സമുദ്രനിരപ്പില്‍നിന്ന് 8,600 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന വിനോദസഞ്ചാരകേന്ദ്രം കൂടിയായ ധരാലിയിലെ വീടുകളും റെസ്‌റ്റോറന്റുകളുമുള്‍പ്പെടെ കെട്ടിടങ്ങള്‍ ഒന്നാകെയാണ് തകര്‍ന്നടിഞ്ഞൊഴുകിയത്. അവശിഷ്ടങ്ങള്‍ക്കൊപ്പം ഒലിച്ചുപോയ മനുഷ്യരെക്കുറിച്ച് ഇനിയും വിവരം ലഭിച്ചിട്ടില്ല. നാലുപേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. നൂറോളം പേരെ കാണാതായതായാണ് ഔദ്യോഗികവിവരം. ഇവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.
