Crime
കണ്ണൂർ സെൻട്രൽ ജയിലിൽ മദ്യകച്ചവടവും ലഹരി വിൽപ്പന സംഘവും സജീവം
കണ്ണൂർ :സെൻട്രൽ ജയിലിൽ മദ്യകച്ചവടവും ലഹരി വിൽപ്പന സംഘവും സജീവം. ഒരു കെട്ട് ബീഡിക്ക് 200 രൂപയും കഞ്ചാവ് ബീഡിക്ക് 500 രൂപയുമാണ് ഈടാക്കുന്നത്. മാഹിയിൽ നിന്ന് 400 രൂപക്ക് ലഭിക്കുന്ന മദ്യം 4000 രൂപക്കാണ് ജയിലിനകത്ത് വിൽപ്പന നടത്തുന്നത് കണ്ണൂർ സെൻട്രൽ ജയിലിനകത്ത് നടത്തുന്ന ഈ നിയമ വിരുദ്ധ ‘കരിഞ്ചന്ത’ വിൽപ്പനക്ക് നേതൃത്വം നൽകുന്നത് രാഷ്ട്രീയ കൊലക്കേസ് പ്രതികളാണ്. ഈ സംഘത്തിന് ഒത്താശ ചെയ്യുന്നത് ജയിൽ ഉദ്യോഗസ്ഥരെന്നാണ് വിവരം.
കഴിഞ്ഞ ദിവസം ഇത്തരത്തിൽ വിൽപ്പന നടത്താൻ വേണ്ടി ലഹരി വസ്തുക്കളും മൊഫൈൽ ഫോണും മതിലിന് പുറത്ത് നിന്ന് ജയിലിനകത്തേക്ക് എറിഞ്ഞ് കൊടുത്ത പനങ്കാവ് സ്വദേശി അക്ഷയ് പിടിയിലായിരുന്നു . ഇയാൾ ഇപ്പോൾ റിമാൻ്റിലാണ് . അക്ഷയ് ടൗൺ പൊലീസിൻ്റെ ചോദ്യം ചെയ്യലിലാണ് ഇത്തരത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. ആഴ്ചയിൽ ഒരു ദിവസമാണ് ജയിലിന് പുറത്ത് നിന്ന് ഇത്തരത്തിലുള്ള വസ്തുക്കൾ എറിഞ്ഞ് കൊടുക്കാറ് അതിന് 1000 മുതൽ 2000 രൂപ വരെ ലഭിക്കുമെന്ന് ഇയാൾ മൊഴി നൽകിയിരുന്നു.
ജയിലിനകത്ത് രാഷ്ട്രീയ തടവുകാരാണ് ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്നതിന് നേതൃത്വം നൽകുക. ഇതിൻ്റെ ഉപഭോക്താക്കളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ഇതിൻ്റെ പണം ചിലരുടെ അക്കൗണ്ടിലേക്ക് അയക്കും. ഇത്തരത്തിലാണ് ഇവിടെ അനധികൃത പ്രവർത്തനങ്ങൾ നടക്കുന്നതെന്നാണ് വിവരം.
