Crime
ഒറിജിനലിനെ വെല്ലുന്ന വ്യാജൻ : പ്രതിപക്ഷ നേതാവിനെ തിരെ പരാതി നൽകിയ യുവതിയും വ്യാജം
കോട്ടയം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നിലപാട് സ്വീകരിച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ സൈബർ ആക്രമണത്തിനു നേതൃത്വം നൽകുന്നത് 25 വ്യാജ ഫെയ്സ്ബുക് അക്കൗണ്ടുകളെന്ന് കണ്ടെത്തി. ഡിജിറ്റൽ മീഡിയ സെല്ലിലെ മുൻ ഭാരവാഹികൾ വഴി അനൗദ്യോഗികമായി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. അക്കൗണ്ടുകളുടെ വിശദാംശങ്ങൾ സതീശനു ലഭിച്ചു. തെളിവുകൾ സഹിതം പാർട്ടിയിൽ പരാതി നൽകാനൊരുങ്ങുകയാണ് പ്രതിപക്ഷ നേതാവ്. ഇതു സംബന്ധിച്ച് പാർട്ടി നേതാക്കളുമായി കൂടിയാലോചന നടത്തിയശേഷം പ്രതികരിക്കാമെന്ന് പാർട്ടി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
സ്ത്രീകളുടെ പേരിലും അക്കൗണ്ടുകൾ തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രിക്കൊപ്പമുള്ള ഓണസദ്യ ആയുധമാക്കിയാണ് സതീശനെതിരെ സൈബർ ആക്രമണം ശക്തമായത്. സതീശന്റെ ഫെയ്സ്ബുക് പോസ്റ്റുകൾക്ക് താഴെയും പാർട്ടി പ്രൊഫൈലുകളിൽനിന്നും അപവാദ പ്രചാരണങ്ങൾ നടത്തുന്നുണ്ട്. കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെല്ലിൽ അംഗങ്ങളായ ഒരു വിഭാഗമാണ് ഇതിൽ ചില അക്കൗണ്ടുകളുടെ അഡ്മിൻ എന്നാണറിവ്.
വർഷങ്ങളായി നിലനിൽക്കുന്ന പല അക്കൗണ്ടുകളും സിപിഎമ്മിനെ കടന്നാക്രമിക്കാനാണ് ഉപയോഗിച്ചിരുന്നത്. ഒറ്റനോട്ടത്തിൽ ഒറിജിനൽ എന്നു തോന്നിക്കുന്ന തരത്തിലാണ് അക്കൗണ്ടുകൾ പ്രവർത്തിക്കുന്നത്. ചില അക്കൗണ്ടുകളിൽ എഐ ചിത്രങ്ങളാണ് പ്രൊഫൈൽ ഫോട്ടോകളായി ഉപയോഗിച്ചിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെ വീട്ടിലെത്തി കണ്ടതിനെക്കുറിച്ചും നിരപരാധിത്വം വിശദീകരിച്ചും അടുത്തിടെ കോൺഗ്രസ് അനുഭാവിയായ യുവതി എഴുതിയ കുറിപ്പ് മാധ്യമങ്ങളിൽ അടക്കം വാർത്ത ആയിരുന്നു. എന്നാൽ ഈ അക്കൗണ്ടും വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
