Crime
ഇന്നലെ പറഞ്ഞ കാര്യങ്ങൾ മാറ്റി പറയാനില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ്ബാബു
പാലക്കാട്; ഷാഫി പറമ്പിൽ എംപിക്കെതിരെ ഇന്നലെ പറഞ്ഞ കാര്യങ്ങൾ മാറ്റി പറയാനില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ്ബാബു. പറഞ്ഞ കാര്യങ്ങൾ അതേപോലെ നിലനിൽക്കുകയാണ്. കോൺഗ്രസിന് പരാതി കൊടുക്കാം. നിയമപരമായി മുന്നോട്ടു പോകാം. കോൺഗ്രസിനകത്ത് ഷാഫിയെ വീഴ്ത്താൻ നടക്കുന്നവർ പരാതിയുമായി മുന്നോട്ടു പോകും. അനാവശ്യമായി കോലിട്ടിളക്കിയാൽ പ്രത്യാഘാതം നല്ല പ്രയാസമായിരിക്കും. കേരളത്തിലെ വികസനമാണ് ചർച്ച ചെയ്യേണ്ടത്. നേതാക്കളുടെ അശ്ലീലങ്ങളെ ചർച്ച ചെയ്യാൻ താൽപര്യമില്ലെന്നും സുരേഷ് ബാബു പറഞ്ഞു.
ഇ.എൻ.സുരേഷ്ബാബു നടത്തിയ അധിക്ഷേപ പരാമർശത്തിൽ പ്രതിഷേധിച്ചു കോൺഗ്രസ് പ്രവർത്തകർ ഇന്നലെ പന്തംകൊളുത്തി പ്രകടനം നടത്തിയിരുന്നു. അപവാദ പ്രചാരണങ്ങൾ നടത്തുന്നതിനു വേണ്ടി മാത്രമായി സിപിഎം വലിയ സംഘത്തെ ഇറക്കിവിട്ടിരിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രതികരിച്ചപ്പോൾ എതിരാളികൾക്കെതിരെ ആരോപണങ്ങളും കടന്ന് അധിക്ഷേപം എന്ന രീതിയാണോ 2026ൽ സിപിഎമ്മിന്റെ തിരഞ്ഞെടുപ്പു തന്ത്രമെന്നു ഷാഫി ചോദിച്ചു. പരാമർശം ധാർമികതയ്ക്കു നിരക്കാത്തതാണെന്നു മുസ്‌ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്നു പുറത്താക്കുക തന്നെ വേണമെന്ന് ആവശ്യപ്പെടാൻ ഷാഫി പറമ്പിലിനെ വെല്ലുവിളിക്കുകയാണെന്നു പറഞ്ഞാണ് ഇ.എൻ.സുരേഷ്ബാബു അധിക്ഷേപ പരാമർശം നടത്തിയത്. ഷാഫിയും രാഹുൽ മാങ്കൂട്ടത്തിലും ‘ഈ കാര്യത്തിൽ ’ കൂട്ടുകച്ചവടമാണ്. ‘ആരെയെങ്കിലും നന്നായി കണ്ടാൽ, ബെംഗളൂരു ട്രിപ്പ് അടിക്കുകയല്ലേ’ എന്നു ‘ഹെഡ്മാഷ്’ ചോദിക്കുമെന്നു ദ്വയാർഥത്തോടെ സുരേഷ്ബാബു പറഞ്ഞിരുന്നു.
