Crime
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എ. പത്മകുമാർ അറസ്റ്റിൽ
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എ. പത്മകുമാർ അറസ്റ്റിൽ
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡൻ്റും സി പി എം മുൻ എം.എൽ. എയും ജില്ലാ കമ്മറ്റിയംഗവുമായ എ. പത്മകുമാർ അറസ്റ്റിൽ . വ്യാഴാഴ്ച രാവിലെയാണ് പത്മകുമാര്‍ എസ്‌ഐടിക്ക് മുന്നില്‍ ചോദ്യംചെയ്യലിനായി ഹാജരായത്. തിരുവനന്തപുരത്ത രഹസ്യകേന്ദ്രത്തില്‍വെച്ചാണ് ചോദ്യംചെയ്യല്‍ നടന്നത് ‘ചോദ്യംചെയ്യലിന് പിന്നാലെ പത്മകുമാറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു
ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒത്താശചെയ്തത് പത്മകുമാറാണെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്ഐടി) വിലയിരുത്തല്‍. പോറ്റിയും പത്മകുമാറും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും എസ്ഐടിക്ക് സൂചന ലഭിച്ചിട്ടുണ്ട്. പത്മകുമാറിനെ ഉടൻ വൈദ്യ പരിശോധനക്ക് കൊണ്ട് പോകും . ഉന്നത സി പി എം നേതാവിനെ തെരഞ്ഞെടുപ്പ് പടി വാതിൽക്കലെത്തി നിൽക്കെ അറസ്റ്റ് ചെയ്തതോടെ സി പി എം നേതൃത്വം കടുത്ത പ്രതിസന്ധിയിലായി.
.
സ്വര്‍ണക്കൊള്ള കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാനായി എ. പത്മകുമാറിന് നേരത്തേ രണ്ടുതവണ എസ്ഐടി നോട്ടീസ് നല്‍കിയിരുന്നു. എന്‍. വാസു അറസ്റ്റിലായതിന് പിന്നാലെയാണ് പത്മകുമാറിന് രണ്ടാമതും നോട്ടീസ് നല്‍കിയത്. ഇതോടെ അന്വേഷണം ഇനി പത്മകുമാറിനെ കേന്ദ്രീകരിച്ചാണെന്ന് സൂചനയുണ്ടായിരുന്നു. എന്‍. വാസു ദേവസ്വം ബോര്‍ഡ് കമ്മീഷണറായിരിക്കെ പത്മകുമാറായിരുന്നു ബോര്‍ഡ് പ്രസിഡന്റ്.
ഉണ്ണികൃഷ്ണന്‍ പോറ്റി, ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാര്‍, മുന്‍ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായിരുന്ന എന്‍. വാസു തുടങ്ങിയവരാണ് ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇതുവരെ അറസ്റ്റിലായത്.
