International
ബാർക്ക് റേറ്റിങ് കൂട്ടാൻ മലയാളത്തിലെ ഒരു ചാനൽ ഉടമ കോടികൾ കോഴ നൽകി. ഡി.ജി.പിക്ക് പരാതിഅന്വേഷണം തുടങ്ങി
തിരുവനന്തപുരം: ടെലിവിഷൻ പ്രേക്ഷകരുടെ എണ്ണം കണക്കാക്കുന്ന ഏജൻസിയായ ബാർക്കിലെ ജീവനക്കാരെ കോടികൾ കോഴ നൽകി മലയാളത്തിലെ ഒരു ചാനൽ സ്വാധീനിച്ചതായി പരാതി. സംഭവത്തിൽ കേരള ടെലിവിഷൻ ഫെഡറേഷൻ (കെ.ടി.എഫ്) പ്രസിഡന്റ് ആർ. ശ്രീകണ്ഠൻ നായർ മുഖ്യമന്ത്രിക്ക് പരാതി നൽകി. മുഖ്യമന്ത്രി, പരാതി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറുകയും അന്വേഷണത്തിനായി സൈബർ ടീമിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
ബാർക്കിലെ ഉദ്യോഗസ്ഥനായ പ്രേംനാഥ് എന്നയാളുടെ നേതൃത്വത്തിൽ മുംബൈ കേന്ദ്രീകരിച്ചുള്ള സംഘത്തെ സ്വാധീനിച്ചാണ് മലയാളം ചാനൽ തട്ടിപ്പ് നടത്തിയതെന്ന് ട്വന്റി ഫോർ ന്യൂസ് ചാനൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഇതുസംബന്ധിച്ച് നിരവധി തെളിവുകൾ ചാനൽ പുറത്തുവിട്ടു. ബാർക്കിൽ തട്ടിപ്പ് നടത്താൻ കേരളത്തിലെ ഒരു ചാനൽ ഉടമ കോടികൾ കോഴ നൽകി എന്നാണ് ഇവർ റിപ്പോർട്ട് ചെയ്യുന്നത്.
കേരളത്തിലെ ഒരു ചാനൽ ഉടമയുടെ അക്കൗണ്ടിൽ നിന്നും ബാർക്ക് ജീവനക്കാരനായ പ്രേംനാഥിന്റെ വാലറ്റിലേക്ക് കോടികളെത്തിയെന്നാണ് ട്വന്റി ഫോർ ന്യൂസ് ചാനൽ മേധാവി കൂടിയായ ശ്രീകണ്ഠൻ നായരുടെ പരാതി. ക്രിപ്റ്റോ കറൻസി വഴിയാണ് ചാനൽ ഉടമ പണം കൈമാറ്റം ചെയ്തതത്രെ. ബാർക്ക് ജീവനക്കാരൻ പ്രേംനാഥും കേരളത്തിലെ ആരോപണവിധേയനായ ചാനൽ ഉടമയും തമ്മിൽ നടന്ന വാട്സ് ആപ്പ് ചാറ്റുകളടക്കം ട്വന്റിഫോർ ചാനൽ പുറത്തുവിട്ടു.
ഇതോടൊപ്പം യൂട്യൂബ് വ്യൂവർഷിപ്പിൽ തട്ടിപ്പു നടത്താൻ ഫോൺ ഫാമിംഗ് എന്ന സാങ്കേതിക വിദ്യയും ആരോപണവിധേയനായ ചാനൽ ഉടമ ഉപയോഗിച്ചതായി ട്വന്റി ഫോർ ആരോപിച്ചു. മലേഷ്യ, തായ്ലൻഡ് എന്നീ രാജ്യങ്ങളിലെ ഫോൺ ഫാമിംഗ് ഏജൻസികൾക്ക് കോടികൾ നൽകി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് യൂട്യൂബ് വ്യൂവർഷിപ്പ് ഉയർത്തി റേറ്റിംഗ് തട്ടിപ്പിന് പശ്ചാത്തലമൊരുക്കിയതത്രെ.
റേറ്റിങ് കണക്കാനെടുക്കുന്ന തീരെ ചെറിയ സാംപിൾ സൈസും മീറ്ററുകളുടെ അശാസ്ത്രീയ വിന്യാസവുമാണ് ബാർക്കിന്റെ പ്രധാന പ്രശ്നം. ആകെയുള്ള 86 ലക്ഷം ടിവികളിൽ ബാർക്ക് മീറ്ററുള്ളത് വെറും 1500 ൽ താഴെ മാത്രം ഇടങ്ങളിൽ. അതുപോലും കേരളത്തിലെ എല്ലാ പ്രദേശങ്ങളെയോ ജനവിഭാഗങ്ങളെയോ ആനുപാതികമായി ഉൾക്കൊള്ളുന്ന തരത്തിലല്ല.മാത്രമല്ല, ഈ മീറ്ററുകൾ പുറമേനിന്ന് നിയന്ത്രിക്കാനും കൃത്രിമം കാണിക്കാനും കഴിയുമെന്ന ആരോപണമുണ്ട്.
കോടികൾ വാരിയെറിഞ്ഞ് ലാന്‍ഡിങ് പേജ് സെറ്റ് ചെയ്യുന്നത് മറ്റൊരു പ്രശ്നം. ബാർക്കിന്റെ കണക്കുകൾ അപ്പാടെ നിരാകരിക്കുന്നതാണ് ഓരോ ആഴ്ചയിലെയും ഡിജിറ്റൽ വഴിയുള്ള വ്യൂവർഷിപ്പ്.
