Connect with us

Crime

യദുവിന്റെ പരാതി: ആര്യ രാജേന്ദ്രനും സച്ചിൻ ദേവിനും കോടതി നോട്ടീസ്

Published

on

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ യദുവിനെ ആക്രമിച്ചെന്ന പരാതിയിൽ മുൻ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, ബാലുശ്ശേരി എംഎൽഎ കെ.എം. സച്ചിൻ ദേവ് എന്നിവർക്ക് കോടതി നോട്ടീസ് അയച്ചു. കേസിൽ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ നിന്ന് ഇവരെ ഒഴിവാക്കിയതിനെതിരെ യദു നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചുകൊണ്ടാണ് കോടതിയുടെ ഇടപെടൽ. ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, ആര്യയുടെ സഹോദരന്റെ ഭാര്യ ആര്യ എന്നിവരോട് ഈ മാസം 21-ാം തീയതി നേരിട്ടോ അഭിഭാഷകൻ മുഖേനയോ കോടതിയിൽ ഹാജരാകാനാവശ്യപ്പെട്ടാണ് നോട്ടീസ്.

നേരത്തെ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ആര്യ രാജേന്ദ്രന്റെ സഹോദരൻ അരവിന്ദിനെ മാത്രമാണ് പ്രതിയാക്കിയിരുന്നത്. ആര്യയെയും സച്ചിൻ ദേവിനെയും ഉൾപ്പെടെയുള്ളവരെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയ നടപടി തള്ളണമെന്നും ഇവരെ കൂടി കേസിൽ പ്രതി ചേർക്കണമെന്നുമാണ് യദുവിന്റെ ആവശ്യം. ഈ ഹർജിയിലാണ് ഇപ്പോൾ നോട്ടീസ് അയച്ചിരിക്കുന്നത്.

കേസിലെ ഏറ്റവും നിർണ്ണായകമായ തെളിവായ ബസ്സിലെ സിസിടിവി മെമ്മറി കാർഡ് നശിപ്പിച്ചത് അന്നത്തെ കണ്ടക്ടർ സുബിൻ ആണെന്ന് യദു തന്റെ പുതിയ ഹർജിയിൽ ആരോപിക്കുന്നു. ആര്യ രാജേന്ദ്രന്റെയും സച്ചിൻ ദേവിന്റെയും സമ്മർദ്ദത്തിന് വഴങ്ങിയാണ് സുബിൻ ഇത് ചെയ്തതെന്നും, അതിനാൽ സുബിനെ കൂടി പ്രതിയാക്കി പുനരന്വേഷണം നടത്തി പുതിയ കുറ്റപത്രം സമർപ്പിക്കണമെന്നും യദു ആവശ്യപ്പെട്ടു. സച്ചിൻ ദേവ് എംഎൽഎ ബസ്സിനുള്ളിൽ കയറി അക്രമം കാണിച്ചതിന്റെ ദൃശ്യങ്ങൾ ഈ മെമ്മറി കാർഡിൽ ഉണ്ടായിരുന്നുവെന്നും യദു ആരോപിക്കുന്നുണ്ട്.

സംഭവത്തിൽ മേയർക്കെതിരെ കേസെടുക്കാൻ പോലീസ് ആദ്യം വിമുഖത കാണിച്ചിരുന്നുവെന്നും പിന്നീട് കോടതിയുടെ നിർദ്ദേശപ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പോലീസിന്റെ അന്വേഷണം പക്ഷപാതപരമായിരുന്നുവെന്നും, മെമ്മറി കാർഡ് കണ്ടെത്തുന്നതിൽ പോലീസ് പരാജയപ്പെട്ടുവെന്നും യദു തൻ്റെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു

Continue Reading