Crime
ശബരിമലയിലെ സ്വർണ്ണക്കൊള്ള അന്വേഷണം അന്താരാഷ്‌ട്ര പുരാവസ്തു മാഫിയയിലേക്ക് നീങ്ങുന്നു.
കൊച്ചി : ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം അന്താരാഷ്‌ട്ര പുരാവസ്തു മാഫിയയിലേക്ക് നീങ്ങുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്‌ക്ക് നിർണ്ണായക വിവരങ്ങൾ കൈമാറിയ വ്യവസായിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തതോടെയാണ് ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കള്ളക്കടത്ത് സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.
2019-നും 2020-നും ഇടയിൽ ശബരിമല ക്ഷേത്രത്തിൽ നിന്ന് നാല് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയതായി വ്യവസായി അന്വേഷണ സംഘത്തിന് മൊഴി നൽകി. ഈ വിഗ്രഹങ്ങൾ ചെന്നൈ സ്വദേശിയായ ഒരു വ്യക്തിക്കാണ് കൈമാറിയതെന്നും ഇയാൾക്ക് അന്താരാഷ്‌ട്ര പുരാവസ്തു മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണം പൂശിയ ദ്വാരപാലക വിഗ്രഹങ്ങളിലും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളിലും കണ്ടെത്തിയ വൻ ക്രമക്കേടുകളെക്കുറിച്ച് ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് എസ്ഐടി അന്വേഷണം ആരംഭിച്ചത്.
വിഗ്രഹങ്ങളിലെ സ്വർണ്ണത്തിന്റെ അളവിൽ കിലോ കണക്കിന് കുറവുണ്ടായതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയാണ് ഈ ഇടപാടിൽ ഇടനിലക്കാരനായി പ്രവർത്തിച്ചതെന്നാണ് വിവരം. ഈ വിഗ്രഹങ്ങൾ വിറ്റതിലൂടെ ലഭിച്ച വൻ തുക ശബരിമലയുമായും ഉണ്ണികൃഷ്ണൻ പോറ്റിയുമായും അടുത്ത ബന്ധമുള്ള ഒരു ഉന്നത വ്യക്തിക്ക് ലഭിച്ചതായും മൊഴിയിലുണ്ട്.
ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പേര് വെളിപ്പെടുത്താത്ത ആ ഉന്നത ഉദ്യോഗസ്ഥന്റെ പങ്കിനെക്കുറിച്ച് എസ്ഐടി വിശദമായ അന്വേഷണം ആരംഭിച്ചു. വ്യവസായി നൽകിയ മൊഴികളിലെ സത്യാവസ്ഥ പരിശോധിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെയും അദ്ദേഹത്തിന്റെ കൂട്ടാളികളെയും നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്താരാഷ്‌ട്ര വിപണിയിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്നതാണ് മോഷ്ടിക്കപ്പെട്ട സ്വർണ്ണവും വിഗ്രഹങ്ങളും.
