Connect with us

KERALA

വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിന് അദാനിക്കൊപ്പം കൈകോർക്കാൻ ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനികളിലൊന്നായ എംഎസ്‍സിയും

Published

on

തിരുവന്തപുരം : വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിന് അദാനിക്കൊപ്പം കൈകോർക്കാൻ ഇനി ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനികളിലൊന്നായ എംഎസ്‍സിയും. അദാനി ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ അദാനി പോർട്സിന് കീഴിലെ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ (എവിപിപിഎൽ) 49% ഓഹരികളാണ് യൂറോപ്യൻ ഷിപ്പിങ് ഭീമനായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (എംഎസ്‍സി) സ്വന്തമാക്കുന്നത്.

എവിപിപിഎലിന് 285 കോടി ഡോളർ (ഏകദേശം 27,000 കോടി രൂപ) മൂല്യം വിലയിരുത്തി 139.7 കോടി ഡോളറിനാണ് (ഏകദേശം 13,270 കോടി രൂപ) 49% ഓഹരികൾ എംഎസ്‍സി സ്വന്തമാക്കുന്നതെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ അദാനി പോർട്സ് വ്യക്തമാക്കി. ഇന്ത്യൻ തുറമുഖ മേഖലയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ വിദേശ നിക്ഷേപമാണിത്.

എംഎസ്‍സിയുടെ തുറമുഖ ഓപ്പറേറ്റിങ് വിഭാഗമായ ടെർമിനൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡാണ് (ടിഐഎൽ) ഓഹരികൾ വാങ്ങുന്നത്. വിഴിഞ്ഞം തുറമുഖത്ത് ഇപ്പോൾ രണ്ടാംഘട്ട വികസന പ്രവർത്തനം പുരോഗമിക്കുകയാണ്. 16 ലക്ഷം ട്വന്റി ഫൂട്ട് ഇക്വിലന്റ് യൂണിറ്റാണ് (ടിഇയു) ആണ് നിലവിൽ കണ്ടെയ്നർ കൈകാര്യശേഷി. 2028 ഡിസംബറിൽ വികസന പ്രവർത്തനം പൂർത്തിയാകുന്നതോടെ ഇത് 3.5 മടങ്ങ് ഉയർന്ന് 57 ലക്ഷം ടിഇയു ആകും.

വിഴിഞ്ഞത്ത് കൂടുതൽ കണ്ടെയ്നറുകൾ എത്താനും പശ്ചാത്തല വികസനം കൂടുതൽ മികച്ചതാക്കാനും എംഎസ്‍സിയുമായുള്ള സഹകരണം വഴി കഴിയുമെന്നാണ് കരുതുന്നത്. അദാനിയും എംഎസ്‍സിയും തമ്മിൽ ഇന്ത്യയിലെ മൂന്നാമത്തെ തുറമുഖ സഹകരണമാണിത്. നിലവിൽ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെ മൂന്നാം ടെർമിനലിലും തമിഴ്നാട് എന്നോറിലും സഹകരണമുണ്ട്.

ഇന്ത്യയുടെ ആദ്യ സ്വാഭാവിക ആഴമുള്ള മെഗാ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമാണ് വിഴിഞ്ഞം. രാജ്യാന്തര കപ്പൽപ്പാതയിൽ നിന്ന് വെറും 10 നോട്ടിക്കൽ മൈൽ ദൂരത്താണെന്നതും വലിയ നേട്ടമാണ്. 18-20 മീറ്ററാണ് സ്വാഭാവിക ആഴമെന്നത് ലോകത്തെ ഏത് വമ്പൻ കപ്പലിനെയും സ്വീകരിക്കാൻ അനുയോജ്യം.

800 മീറ്റർ ബെർത്ത്, അത്യാധുനിക ക്രെയിൻ യൂണിറ്റുകൾ എന്നിങ്ങനെയും സവിശേഷതകളുണ്ട്. 2025-26ൽ 13 ലക്ഷം ടിഇയു കണ്ടെയ്നറുകൾ വിഴിഞ്ഞം കൈകാര്യം ചെയ്തിരുന്നു. 615 കപ്പലുകൾ ഇക്കാലയളവിൽ തുറമുഖത്തെത്തി. ഇന്ത്യയിൽ‌ ഏറ്റവും വേഗം 10 ലക്ഷം ടിഇയു നേട്ടം കൈവരിച്ചതും വിഴിഞ്ഞമാണ്. പ്രവർത്തനം ആരംഭിച്ച് 18 മാസത്തിനകം 20 ലക്ഷം ടിഇയു കണ്ടെയ്നറുകളും 950 കപ്പലുകളെയും വിഴിഞ്ഞം കൈകാര്യം ചെയ്തു.

Continue Reading