Education
ഒടുവിൽ ഉദ്യോഗാർത്ഥികളോട് ചർച്ച നടത്താൻ സർക്കാർ. ഇന്ന് വൈകിട്ട് നാലരക്ക് ചർച്ച
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് നടയിൽ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുമായി ചർച്ചയ്‌ക്ക് തയ്യാറായി സംസ്ഥാന സർക്കാർ. സി പി ഒ റാങ്ക് ലിസ്റ്റിലുളളവരോടാണ് ചർച്ചയ്‌ക്ക് തയ്യാറാകാൻ സർക്കാർ നിർദ്ദേശം നൽകിയത്. ഇതുസംബന്ധിച്ച സർക്കാരിന്റെ കത്ത് ഉദ്യോഗാർത്ഥികൾക്ക് സർക്കാർ പ്രതിനിധിയായി എത്തിയ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ കൈമാറി.
കത്തുമായി സർക്കാർ ഉദ്യോഗസ്ഥൻ എത്തിയെന്ന് എൽ ജി എസ് ഉദ്യോഗാർത്ഥികളുടെ പ്രതിനിധിയായ ലയാ രാജേഷാണ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. എ.ഡി.ജി.പി മനോജ് അബ്രഹാം ഉൾപ്പെടെയുള്ള സർക്കാർ പ്രതിനിധികളാണ് ചർച്ചക്ക് നേതൃത്വം നൽകുക.
അതേസമയം, പിൻവാതിൽ നിയമനങ്ങൾക്കെതിരെ സെക്രട്ടറിയേറ്റിന് മുന്നിലെ പി എസ്‍ സി ഉദ്യോഗാർത്ഥികളുടെ സമരം ശക്തമായി തുടരുകയാണ്. ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർത്ഥികളുടെ സമരം 26 ദിവസം പിന്നിട്ടു. പതിമൂന്നാം ദിവസത്തിലാണ് സിവിൽ പൊലീസ് റാങ്ക് ഹോള്‍ഡേഴ്സിന്റെ പ്രതിഷേധം. . ചർച്ച വേണ്ടെന്ന നിലപാട് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കുന്നു എന്നാണ് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയത്.
