Uncategorized
ഷാഫി പറമ്പിലും ശബരിനാഥും നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: പി.എസ്.സി ഉദ്യോഗാർഥികൾക്കായി സെക്രട്ടേറിയേറ്റിന് മുന്നിൽ എം.എൽ.എമാരായ ഷാഫി പറമ്പിലും ശബരിനാഥും നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.പി.സി.സി പ്രഡിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ ഇടപെട്ടാണ് നിരാഹാര സമരം അവസാനിപ്പിച്ചത്.
ഒമ്പത് ദിവസമായി തുടരുന്ന നിരാഹാര സമരത്താൽ എം.എൽ.എമാരുടെ ആരോഗ്യനില ഏറെ മോശമായതോടെയാണ് സമരം അവസാനിപ്പിക്കാൻ മുതിർന്ന കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടത്. എംഎൽഎമാരുടെ ആരോഗ്യനില മോശമാണെന്നും ആശുപത്രിയിലേക്ക് മാറ്റണമെന്നും തിങ്കളാഴ്ച സമരപ്പന്തലിലെത്തി പരിശോധിച്ച ശേഷം ഡോക്ടർമാർ നിർദേശിച്ചിരുന്നു.
ഷാഫിക്കും ശബരിനാഥിനും പകരം റിയാസ് മുക്കോളി, റിജിൽ മാക്കുറ്റി, എൻഎസ് നുസൂർ എന്നീ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റുമാർ നിരാഹാര സമരം തുടരുമെന്നും യൂത്ത് കോൺഗ്രസ് അറിയിച്ചു.
രണ്ട് എംഎൽഎമാർ നിരാഹാരമിരുന്നിട്ട് സ്പീക്കറോ, പാർലമെന്ററികാര്യ മന്ത്രിയോ അന്വേഷിച്ചില്ല. കേരളത്തിലെ ജനാധിപത്യ സംവിധാനത്തിൽ പുലർത്തിവരുന്ന സാമാന്യ മര്യാദയും നീതിയും പാലിക്കാൻ സർക്കാർ തയ്യറായില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. എംഎൽഎമാരുടെ ജീവന്റെ വില മനസിലാക്കാൻ മുഖ്യമന്ത്രിക്ക് സാധിക്കാതിരുന്നത് ദൗർഭാഗ്യകരമാണെന്നും വിദഗ്ധ മെഡിക്കൽ സംഘത്തെ അയക്കേണ്ട പ്രാഥമിക മര്യാദ പോലും മുഖ്യമന്ത്രി കാണിച്ചില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.