Connect with us

Crime

ബെവ്‌കോയില്‍ ജോലി തട്ടിപ്പ് നടത്തിയ കേസില്‍ ഉന്നതരുടെ ബന്ധം വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത്. എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനും പങ്കെന്ന് സരിത

Published

on

തിരുവനന്തപുരം: ബെവ്‌കോയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ ഉന്നതരുടെ ബന്ധം വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത്. എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനും ബെവ്‌കോ എംഡിയായിരുന്ന സ്പര്‍ജന്‍ കുമാറിനും തട്ടിപ്പിനേക്കുറിച്ച് അറിയാമായിരുന്നു എന്ന് പറയുന്ന കേസിലെ പ്രതിയായ സരിത എസ്. നായരുടേതെന്ന് അവകാശപ്പെടുന്ന ശബ്ദരേഖ. പരാതിക്കാര്‍ തന്നെയാണ് ഈ ശബ്ദരേഖ പോലീസിന് കൈമാറിയത്.
മന്ത്രിക്കും എംഡിക്കും തട്ടിപ്പിനേക്കുറിച്ച് ഉത്തമ ബോധ്യമുണ്ടെന്നാണ് ശബ്ദരേഖയില്‍ സരിത പരാതിക്കാരോട് പറയുന്നത്. പണം നല്‍കിയ ശേഷം നിയമനം നടക്കാതെവന്നതോടെ സംശയം പ്രകടിപ്പിച്ചപ്പോഴാണ് ഈ പ്രതികരണം. നിയമനത്തിനായി പണം നല്‍കിയവരോട് മന്ത്രി ടി.പി. രാമകൃഷ്ണന്‍ സംസാരിക്കണമെന്ന് പറഞ്ഞതായാണ് ശബ്ദരേഖയില്‍ വ്യക്തമാക്കുന്നത്.
ബെവ്‌കോ എംഡി സ്പര്‍ജന്‍ കുമാറിന് തട്ടിപ്പിനേക്കുറിച്ച് അറിയാമെന്നും ശബ്ദരേഖയില്‍ പറയുന്നുണ്ട്. സ്പര്‍ജന്‍ കുമാര്‍ അഴിമതിക്കാരനാണെന്നും അത് പുറത്തറിയരുതെന്ന് നിര്‍ബന്ധമുള്ള ആളാണെന്നും ശബ്ദരേഖയില്‍ പറയുന്നു. പിന്നീട് നിയമനം ശരിയായെന്നും ജോലിയില്‍ കയറാന്‍ ബെവ്‌കോ മാനേജര്‍ ടി. മീനാകുമാരിയെ കാണാനും സരിത നിര്‍ദേശിക്കുന്നതും ശബ്ദരേഖയിലുണ്ട്.
കെടിഡിസിയിലും ബിവറേജസ് കോര്‍പറേഷനിലും ജോലി വാഗ്ദാനം ചെയ്ത് 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് സരിത നായര്‍ അടക്കമുള്ള വര്‍ക്കെതിരായ കേസ്. സരിത നായരെ കൂടാതെ രതീഷ്, സാജു എന്നിവരും പ്രതികളാണ്. നെയ്യാറ്റിന്‍കര സ്വദേശികളായ രണ്ടു പേരാണ് പരാതി നല്‍കിയിരുന്നത്. വ്യാജ നിയമന ഉത്തരവ് തയ്യാറാക്കി നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. ഇരുപതോളം പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്

Continue Reading