Connect with us

Crime

ട്രെയിനില്‍ യുവതിക്ക് നേരെ ആക്രമണം. അജ്ഞാതന്‍ ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ ഊരി വാങ്ങി

Published

on

കൊച്ചി: കാഞ്ഞിരമറ്റത്തിനു സമീപം ഒലിപ്പുറത്തു പാസഞ്ചര്‍ ട്രെയിനില്‍ യുവതിക്ക് നേരെ ആക്രമണം. അജ്ഞാതന്‍ ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ ഊരി വാങ്ങി. ആക്രമണത്തിനിടയില്‍ യുവതി ട്രെയിനിനു പുറത്തേക്കു ചാടി. വീഴ്ചയില്‍ തലയ്ക്കു പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുവായൂര്‍ പുനലൂര്‍ പാസഞ്ചറില്‍ രാവിലെ 10 മണിയോടെയാണു സംഭവം.
ചെങ്ങന്നൂരില്‍ ജോലിക്കു പോകാനായി മുളന്തുരുത്തിയില്‍നിന്നാണു യുവതി ട്രെയിനില്‍ കയറിയത്. കാഞ്ഞിരമറ്റം കഴിഞ്ഞയുടനെ അജ്ഞാതന്‍ സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ചു കുത്തുമെന്നു യുവതിയെ ഭീഷണിപ്പെടുത്തി മാലയും വളയും ഊരി വാങ്ങുകയായിരുന്നു. വീണ്ടും ആക്രമിക്കാനായി കൈയ്ക്കു കയറി പിടിച്ചപ്പോള്‍ യുവതി ഡോര്‍ തുറന്നു പുറത്തേക്കു ചാടുകയായിരുന്നുവെന്നു പറയുന്നു. യുവതിയെ ചികിത്സയ്ക്കായി കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഈ യുവതി മാത്രമാണു കംപാര്‍ട്ടുമെന്റില്‍ ആ സമയം ഉണ്ടായിരുന്നത്. മുളന്തുരുത്തി സ്റ്റേഷന്‍ വിട്ട ഉടനെ ട്രെയിനിലെ ബാത്ത്‌റൂമിന്റെ ഭാഗത്തേയ്ക്കു വലിച്ചിഴച്ചു കൊണ്ടുവരികയും ആക്രമിക്കുകയും ചെയ്തു. ഈ സമയം വാതില്‍ തുറന്നു പുറത്തേയ്ക്കു ചാടാന്‍ ശ്രമിച്ച യുവതി ഓടുന്ന ട്രെയിനില്‍ തൂങ്ങിക്കിടക്കുകയും കൈവിട്ടു താഴെ വീഴുകയുമായിരുന്നു. റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ ആശുപത്രിയിലെത്തി മൊഴിയെടുത്തു. പ്രതിയെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

Continue Reading