Crime
കൊടകര കേസിൽ ബിജെപി നേതാക്കളെ ഒഴിവാക്കിയതിന് പിന്നിൽ ഒത്തുകളിയെന്ന് ചെന്നിത്തല
തിരുവനന്തപുരം: കൊടകര കള്ളപ്പണ കേസില്‍ ബിജെപി നേതാക്കളെ ഒഴിവാക്കിയതിന് പിന്നില്‍ ഒത്തുകളിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.തെരഞ്ഞെടുപ്പ്കാലം മുതലുള്ള കൂട്ടുകെട്ടാണിതെന്നും രമേശ് ചെന്നിത്തല എംഎൽഎ ആരോപിച്ചു. കുഴൽപ്പണകേസിൽ ബിജെപി നേതാക്കൾ പ്രതികളല്ലെന്ന് പോലീസ് കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് ചെന്നിത്തലയുടെ ആരോപണം.
കേസിൽ ആകെ 22 പ്രതികളാണുള്ളത്. കേസിൽ കുറ്റപത്രം ജൂലൈ 24-ന് ഇരിഞ്ഞാലക്കുട കോടതിക്ക് മുമ്പാകെ സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. പണത്തിന്റെ ഉറവിടത്തിൽ ബിജെപികാർക്ക് പങ്കുണ്ടെന്ന് കുറ്റപത്രത്തിൽ ആരോപിക്കുന്നുണ്ട്. കേസ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നായിരിക്കും കുറ്റപത്രത്തിൽ പ്രധാനമായും ആവശ്യം ഉന്നയിക്കുക.
നിലവിൽ ബിജെപി നേതാക്കളൊന്നും കേസിൽ സാക്ഷികളല്ല. എന്നാൽ പിന്നീട് പ്രോസിക്യൂട്ടർ ചുമതലയേറ്റ ശേഷം കോടതി നടപടികൾ തുടങ്ങിയാലേ സാക്ഷി പട്ടികയിൽ ബിജെപി നേതാക്കൾ വരുമോയെന്ന് അന്തിമമായി പറയാൻ കഴിയൂ. കേസുമായി ബന്ധപ്പെട്ട് ജൂലൈ 14-ന് സുരേന്ദ്രൻ ഹാജരായിരുന്നു. ഒന്നര മണിക്കൂർ ചോദ്യം ചെയ്ത ശേഷം സുരേന്ദ്രനെ അന്ന് വിട്ടയക്കുകയായിരുന്നു.
