NATIONAL
കര്‍ഷകരെ കൊന്നിട്ടും നടപടിയില്ല. കര്‍ഷകരെ ദ്രോഹിക്കുന്ന നയങ്ങള്‍ സര്‍ക്കാര്‍ തുടരുകയാണെന്ന് രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: ലഖിംപുര്‍ ഖേരിയില്‍ കര്‍ഷക സമരത്തിന് നേരെ കേന്ദ്രമന്ത്രിയുടെ വാഹന വ്യൂഹം പാഞ്ഞുകയറി കര്‍ഷകര്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും എതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇത് കര്‍ഷകര്‍ക്ക് എതിരെയുള്ള ആസൂത്രിതമായ ആക്രമണമാണെന്ന് അദ്ദേഹം ആരോപിച്ചു.
കര്‍ഷകരെ കൊന്നിട്ടും നടപടിയില്ല. കര്‍ഷകരെ ദ്രോഹിക്കുന്ന നയങ്ങള്‍ സര്‍ക്കാര്‍ തുടരുകയാണ്. എന്തുസംഭവിച്ചാലും ലഖിംപുര്‍ ഖേരിയിലേക്ക് പോകുമെന്നും രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ലഖ്‌നൗവില്‍ ഉണ്ടായിരുന്നിട്ടും ലഖിംപുര്‍ ഖേരി സന്ദര്‍ശിച്ചില്ല. താനും രണ്ട് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും ലഖിംപുര്‍ ഖേരിയിലേക്ക് പോകും. അഞ്ചുപേരില്‍ കൂടുതലുള്ളതാണ് നിരേധനാജ്ഞ ലംഘനമെന്നും മൂന്നുപേപര്‍ക്ക് പോകാമെന്നും രാഹുല്‍ പറഞ്ഞു.
എന്തുസംഭവിച്ചാലും ലഖിംപുര്‍ ഖേരിയില്‍ എത്തുമെന്നും കര്‍ഷകരുടെ കുടുംബങ്ങളുമായി സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രിയങ്ക തടങ്കലിലാണ്. തങ്ങളുടെ സുരക്ഷയെക്കുറിച്ച് ചിന്തിക്കുന്നില്ല. കര്‍ഷകരുടെ വിഷയത്തില്‍ ഒപ്പം നില്‍ക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
മാധ്യമങ്ങള്‍ക്ക് എതിരെയും രാഹുല്‍ രൂക്ഷ വിമര്‍ശനം നടത്തി. ഈ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുക എന്നതാണ് മാധ്യമ ധര്‍മം. എന്നാല്‍ ഞങ്ങള്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുമ്പോള്‍, ഞങ്ങള്‍ രാഷ്ട്രീയം കളിക്കുകയാണെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്- അദ്ദേഹം കുറ്റപ്പെടുത്തി.