HEALTH
സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രികാല നിയന്ത്രണം ഇന്ന് നിലവിൽ വരും

തിരുവനന്തപുരം: ഒമിക്രോൺ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രികാല നിയന്ത്രണം ഇന്ന് നിലവിൽ വരും. രാത്രി 10 മുതൽ പുലർച്ചെ 5 വരെയാണ് നിയന്ത്രണം. ഇന്നു മുതൽ ജനുവരി രണ്ടുവരെ യാണ് നിയന്ത്രണം. പരിശോധനകൾ കർശനമാക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.
ഇന്നു രാത്രി മുതൽ പത്തിനു ശേഷം കടകൾ പ്രവർത്തിക്കാൻ പാടില്ല. രാത്രി പത്തിനു ശേഷം പുതുവത്സരാഘോഷങ്ങൾക്കും അനുമതിയില്ല. ബീച്ചുകൾ, ഷോപ്പിങ് മാളുകൾ, പബ്ലിക് പാർക്കുകൾ എന്നിവിടങ്ങളിലും നിയന്ത്രണമുണ്ടാകും. ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്റ്റോറന്‍റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിലെ സീറ്റിങ് കപ്പാസിറ്റി 50 ശതമാനമായി തുടരും.
അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കൈയിൽ കരുതണമെന്നും നിർദേശിച്ചിട്ടുണ്ട്. വലിയ ആൾക്കൂട്ടം ഉണ്ടാകാൻ സാധ്യതയുളള ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ, പബ്ലിക് പാർക്കുകൾ, തുടങ്ങിയ പ്രദേശങ്ങളിൽ ജില്ലാ കളക്ടർമാർ മതിയായ അളവിൽ പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറൽ മജിസ്ട്രേറ്റുകളെ വിന്യസിക്കും.
കൂടുതൽ പൊലീസിനെ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി അണിനിരത്തും. കൊവിഡ് വ്യാപനം പടരുന്ന സ്ഥലങ്ങളിൽ ക്ലസ്റ്റർ രൂപപ്പെടുന്നുണ്ടോയെന്ന് കൃത്യമായി പരിശോധിക്കാനും ഇത്തരം പ്രദേശങ്ങൾ കണ്ടെയ്ൻമെന്‍റ് പ്രദേശങ്ങളായി പരിഗണിച്ച് നിയന്ത്രണങ്ങൾ ശക്തിപ്പെടുത്താനും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.