Connect with us

Crime

മുഖ്യമന്ത്രിക്കെതിരെ കുഴല്‍നാടന്റെ അവകാശലംഘന നോട്ടീസ്

Published

on

തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന്
മാത്യു കുഴല്‍നാടന്‍ എം.എല്‍.എ നോട്ടിസ് നല്‍കി. സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് നിയമസഭയില്‍ അടിയന്തിര പ്രമേയ ചര്‍ച്ചയ്ക്കിടെ, വസ്തുതാ വിരുദ്ധമായ കാര്യം പറഞ്ഞ് സഭയെയും സാമാജികരെയും തെറ്റിദ്ധരിപ്പിച്ച മുഖ്യമന്തിക്കെതിരെ അവകാശ ലംഘനത്തിനു നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് മാത്യു കുഴല്‍നാടന്‍ സ്പീക്കര്‍ക്ക് നോട്ടിസ് നല്‍കിയത്.  

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സലോജിക് സൊല്യൂഷൻസ് കമ്പനിയുടെ വെബ്സൈറ്റില്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേര്‍സ് സ്ഥാപനത്തിന്റെ ഡയറക്ടര്‍ ജെയ്ക് ബാലകുമാര്‍ അവരുടെ മെന്റ്‌റര്‍ ആണെന്ന് പറഞ്ഞിരുന്നത് മാത്യു കുഴല്‍നാടന്‍ സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ അടിയന്തര പ്രമേയ ചര്‍ച്ചക്ക് മറുപടി പറഞ്ഞ മുഖ്യമന്ത്രി ‘മാത്യു കുഴല്‍ നാടന്‍ പറഞ്ഞത് പച്ചക്കള്ളമാണെന്നും അത്തരത്തിലുള്ള ഒരു വ്യക്തി എന്റെ മകളുടെ മെന്റര്‍ ആയിട്ടുണ്ടെന്ന് മകള്‍ ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല എന്നും പറഞ്ഞിരുന്നു. സത്യവിരുദ്ധമായിട്ടുള്ള കാര്യങ്ങളാണോ അവതരിപ്പിക്കുന്നത്. എന്തും പറയാമെന്നതാണോ എന്നും മുഖ്യമന്ത്രി ക്ഷുഭിതനായി പറഞ്ഞിരുന്നു.

വെബ് സൈറ്റിന്റെ ആര്‍ക്കൈവ്‌സ് രേഖകള്‍ പ്രകാരം 2020 മെയ് 20 വരെ എക്സലോജിക് സൊല്യൂഷൻസ് കമ്പനിയുടെ വെബ്സൈറ്റില്‍ ജെയ്ക് ബാലകുമാര്‍ കമ്പനിയുടെ ഫൗന്‍ഡേഴ്സിന്റെ മെന്റര്‍ ആണെന്ന് രേഖപ്പെടുത്തിയിരുന്നു. കൂടാതെ ജെയ്ക് ബാലകുമാറുമായുള്ള പ്രഫഷണല്‍ ബന്ധത്തേക്കുറിച്ച് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലും വീണ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ തെളിവുകളും മാത്യു കുഴല്‍നാടന്‍ അവാകാശലംഘന നോട്ടിസിനൊപ്പം സ്പീക്കര്‍ക്ക് നല്‍കി.നിയമസഭയുടെ നടപടിക്രമങ്ങളും കാര്യനിര്‍വ്വഹണവും സംബന്ധിച്ച ചട്ടം 154 പ്രകാരമാണ് നോട്ടിസ്.

Continue Reading