NATIONAL
അരിക്കൊമ്പന്‍ റെയിഞ്ചിന് പുറത്ത് .അൻപതംഗ തമിഴ് നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു

തമിഴ്നാട്: വ്യാഴാഴ്ച മുതൽ സിഗ്നൽ നഷ്ടമായ അരിക്കൊമ്പന്‍റെ സഞ്ചാരപാത കണ്ടെത്താനാകുന്നില്ലെന്ന് തമിഴ്നാട് വനംവകുപ്പ്. കൊമ്പൻ ഉൾക്കാട്ടിലേക്ക് കയറിയതുകൊണ്ടാകാം സിഗ്നൽ നഷ്ടമായതെന്നാണ് പ്രാഥമിക നിഗമനം. അവസാനമായി സിഗ്നൽ ലഭിച്ചത് കോതയാർ ടാമിന്‍റെ പരിസരത്തുനിന്നാണ്. സംഭവത്തിൽ അൻപതംഗ വനംവകുപ്പ് ഉദ്യോഗസ്ഥർ കാട്ടിൽ പരിശോധന നടത്തുകയാണ്.
കഴിഞ്ഞ ചെവ്വാഴ്ചയാണ് കളക്കാട് മുണ്ടൻതറ കടുവാ സങ്കേതത്തിൽ അരിക്കൊമ്പനെ തുറന്നുവിട്ടത്. രണ്ടു ദിവസങ്ങളായി കോതയാർ ഡാമിനു സമീപത്തായിരുന്നു കൊമ്പൻ നിലയുറപ്പിച്ചിരുന്നത്. തുമ്പിക്കൈയിൽ പരിക്കേറ്റതിനാലാണ് അരിക്കൊമ്പൻ ജലാശയത്തിനടുത്ത് നിന്ന് മാറാത്തതെന്ന് സംശയമുയർന്നിരുന്നു.
ഇതിനു പിന്നാലെ വ്യാഴാഴ്ച വൈകിട്ടോടെയാണ് റേഡിയോ കോളറിൽ നിന്നും സിഗ്നൽ നഷ്ടമായത്. നിലവിൽ കോതയാറിൽ നിന്ന് നെയ്യാർ വനമേഖലയിലേക്ക് 130 കിലോമീറ്റർ ദൂരമോയുള്ളൂ. അതിനാൽ തന്നെ ആന തിരികെ കേരളാതിർത്തിയിലേക്ക് സഞ്ചരിച്ചിരിക്കുമോ എന്നും ആശങ്കകൾ ഉയരുന്നുണ്ട്. നെയ്യാർ വനമേഖലയിൽ നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം.