NATIONAL
തക്കാളി വിറ്റ പണം കയ്യിലുണ്ടെന്ന് കരുതി കർഷകനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി
ചെന്നൈ: ആന്ധ്രപ്രദേശിൽ തക്കാളി കർഷകനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മടനപ്പള്ളി സ്വദേശി നരെം രാജശേഖർ റെഡ്ഡി (62) ആണ് കൊല്ലപ്പെട്ടത്.
പാൽ വിൽക്കുന്നതിനായി പോയ നരെം തിരികെയെത്താത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പാടത്തോട് ചേർന്നുള്ള സ്ഥലത്ത് മരത്തിൽ കയ്യും കാലും കെട്ടി വായിൽ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം.
തക്കാളി വിറ്റ പണം കയ്യിലുണ്ടെന്ന് കരുതിയാണ് കർഷകനെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച എഴുപത് പെട്ടി തക്കാളി ഇയാൾ ചന്തയിൽ വിറ്റിരുന്നു. മാത്രമല്ല അന്ന് തന്നെ തക്കാളി അന്വേഷിച്ച് നരെമിന്‍റെ പാടത്ത് കുറച്ചുപേർ എത്തിയിരുന്നു. ഇവരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.”
