International
തീയണയ്ക്കാനായി കപ്പലിലേക്ക് രാസ പൊടി വിതറി. ചരക്കുകപ്പലിന് തീപ്പിടിച്ചിട്ട് നാലാം ദിവസമായിട്ടും തീ പൂര്‍ണമായും അണക്കാനായിട്ടില്ല
കൊച്ചി: വാന്‍ ഹായ് 503 ചരക്കുകപ്പലിലെ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. തീയണയ്ക്കാനായി കപ്പലിലേക്ക് രാസ പൊടി വിതറി. ആകാശമാര്‍ഗമാണ് രാസപ്പൊടി വിതറിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ടോടെ തീ പൂര്‍ണമായും അണയ്ക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
ചരക്കുകപ്പലിന് തീപ്പിടിച്ചിട്ട് നാലാം ദിവസമായിട്ടും തീ പൂര്‍ണമായും അണക്കാനായിട്ടില്ല. ഈ സാഹചര്യത്തിലാണ് തീ കെടുത്താനായി കൂടുതല്‍ മാര്‍ഗങ്ങള്‍ അവലംബിക്കുന്നത്. കപ്പലില്‍ ശേഷിക്കുന്ന തീ അണയ്ക്കാനായി രാസപ്പൊടി വിതറിയിട്ടുണ്ട്. തീ നിയന്ത്രണവിധേയമായിട്ടുണ്ടെങ്കിലും കപ്പലിന്റെ അടിത്തട്ടില്‍ ഇപ്പോഴും തീയുണ്ട്. അതുകൂടി അണയ്ക്കാനാണ് രാസപ്പൊടി വിതറിയിരിക്കുന്നത്. തീ എത്രയും പെട്ടെന്ന് പൂര്‍ണമായും ശമിപ്പിക്കാന്‍ സാധിക്കുമെന്നാണ് കോസ്റ്റ് ഗാര്‍ഡുള്‍പ്പെടെയുള്ള ഏജന്‍സികളുടെ പ്രതീക്ഷ.
അതേസമയം കപ്പലിനെ ഉള്‍ക്കടലിലേക്ക് വലിച്ചുകൊണ്ടുപോകുന്ന പ്രക്രിയയും തുടരുകയാണ്. ബുധനാഴ്ചയാണ് അതിസാഹസികമായി കപ്പിലില്‍ ഇറങ്ങി വടം കെട്ടിയത്. വടം മറ്റൊരു കോസ്റ്റ് ഗാര്‍ഡ് കപ്പലുമായി ബന്ധിച്ചാണ് ഇത് നടത്തുന്നത്. കപ്പല്‍ 15 ഡിഗ്രി ചരിഞ്ഞുനില്‍ക്കുന്നതിനാല്‍ വളരെ ശ്രമകരമായ നടപടിയാണ്. കോസ്റ്റ് ഗാര്‍ഡും നാവിക സേനയും വ്യോമസേനയും മറ്റു ഷിപ്പിങ് മേഖലയുമായി ബന്ധപ്പെട്ട ഏജന്‍സികളും സംയുക്തമായാണ് ഈ പ്രവര്‍ത്തനങ്ങളെല്ലാം നടത്തിക്കൊണ്ടിരിക്കുന്നത്.
അതേസമയം കണ്ടെയ്‌നറുകള്‍ കേരളതീരത്ത് അടുക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇതുസംബന്ധിച്ച് നാവികസേനയും കോസ്റ്റ് ഗാര്‍ഡുമെല്ലാം വിശകലനം നടത്തുകയും ചെയ്തിരുന്നു. കിഴക്ക്-തെക്ക് ഭാഗത്താണ് നിലവില്‍ കണ്ടെയ്‌നറുകളുടെ ഒഴുക്ക്. കേരളതീരത്ത് എത്താനുള്ള സാധ്യത കുറവാണെങ്കിലും ഈ സാഹചര്യങ്ങള്‍ നേരിടാനുള്ള തയ്യാറെടുപ്പുകളും നടത്തുകയാണ് അധികൃതർ
