HEALTH
നോട്ടീസിന് മറുപടി നൽകാനുള്ള പേപ്പർ വരെ പൈസകൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ് :വൈകാരികമായി പ്രതികരിച്ച് ഡോ. ഹാരിസ് ചിറക്കൽ
നനോട്ടീസിന് മറുപടി നൽകാനുള്ള പേപ്പർ വരെ പൈസകൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ് :
വൈകാരികമായി പ്രതികരിച്ച് ഡോ. ഹാരിസ് ചിറക്കൽ
തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ നോട്ടീസിന് മറുപടി നൽകാനുള്ള പേപ്പർ വരെ പൈസകൊടുത്ത് ഗതികേടിലാണെന്ന് ഡോ. ഹാരിസ് ചിറക്കൽ. മാധ്യമങ്ങൾക്ക് മുമ്പിൽ വൈകാരികമായാണ് അദ്ദേഹം പ്രതികരിച്ചത്. ആരോഗ്യവകുപ്പിന്റെ വിശദീകരണ നോട്ടീസിൽ അദ്ദേഹം മറുപടി നൽകാനിരിക്കെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
വിദഗ്ധ സമിതി റിപ്പോർട്ടിനെപ്പറ്റി അറിയില്ലെന്ന് പറഞ്ഞ ഡോക്ടർ, മാധ്യമങ്ങൾക്ക് മുന്നിൽ വികാരാധീനനായി ഇറങ്ങിപ്പോവുകയും ചെയ്തു. ശസ്ത്രക്രിയയ്ക്കുള്ള ഉപകരണം ഇല്ലാത്ത വിവരം പലതവണ അറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ല. ആരോഗ്യമേഖലയെ സാമ്പത്തികപ്രതിസന്ധി ബാധിക്കാൻ പാടില്ലെന്നും ഹാരിസ് ചിറക്കൽ പറഞ്ഞു.
പരസ്യപ്രതികരണങ്ങൾ ആരോഗ്യവകുപ്പിനെ അലോസരപ്പെടുത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹാരിസ് ചിറക്കലിന് ആരോഗ്യവകുപ്പിന്‍റെ നോട്ടീസ് ലഭിച്ചത്. ഇവ ആരോഗ്യവകുപ്പിനെ താറടിച്ചുകാണിക്കാനുള്ള നീക്കമായി പലരും ഉപയോഗിക്കുന്നുണ്ട്. ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടതുമുതലുള്ള കാര്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് ചട്ടമുദ്ധരിച്ചുകൊണ്ടാണ് റിപ്പോർട്ടിലെ പരാമർശം.
സാങ്കേതി കാര്യങ്ങളിൽ പ്രശ്നം ഉന്നയിച്ചതിൽ കാര്യമുണ്ടെന്ന് ശരിവെക്കുന്നതോടൊപ്പം പരസ്യപ്രതികരണം നടത്തിയതിൽ വിശദീകരണം വേണമെന്നാണ് നോട്ടീസിലെ ആവശ്യം. ഉപകരണമില്ലെന്ന് പറഞ്ഞ് ശസ്ത്രക്രിയ മാറ്റിവെച്ചെങ്കിലും പിറ്റേദിവസം ശസ്ത്രക്രിയ നടത്തി എന്ന കണ്ടെത്തൽ റിപ്പോർട്ടിലുണ്ട്. ഇത് എങ്ങനെ സാധിച്ചു എന്ന ചോദ്യവും നോട്ടീസിൽ ഉന്നയിക്കുന്നുണ്ട്. നോട്ടീസിൽ തെളിവുസഹിതം മറുപടി നൽകുമെന്നാണ് ഡോ. ഹാരിസ് ചിറക്കൽ പറയുന്നത്.
‘കത്തുമുഖേന അറിയിക്കാനുള്ള വലിയ പ്രശ്നം എന്താണെന്ന് വെച്ചാൽ, നിങ്ങൾ വിശ്വസിക്കില്ല, പറയാൻ എനിക്ക് നാണക്കേടുണ്ട്.കത്ത് അടിക്കാനുള്ള പേപ്പർ വരെ ഞാൻ പൈസ കൊടുത്ത് വാങ്ങണം. അവിടെ പ്രിന്റ് എടുക്കാനുള്ള പേപ്പർ പോലുമില്ല. ഞാൻ അഞ്ഞൂറ് പേപ്പർ വീതം വാങ്ങി റൂമിൽ വെച്ചിട്ടുണ്ട്. അല്ലെങ്കിൽ ഏതെങ്കിലും മെഡിക്കൽ കമ്പനിക്കാരെക്കൊണ്ട് വാങ്ങിയാണ് അടിച്ചുകൊടുക്കുന്നത്. അത്രയും വലിയ ഗതികേടാണ്. പിന്നെ എങ്ങനെയാണ് പേപ്പറിൽ എപ്പോഴും അടിച്ചു കൊടുക്കാൻ പറ്റുന്നത്. സ്വന്തമായി ഓഫീസോ സ്റ്റാഫോ പ്രിന്റിങ് മെഷീനോ ഇല്ല. പലരുടേയും കൈയും കാലും പിടിച്ചിട്ടാണ് ഇത് എഴുതിയൊക്കെ കൊടുക്കുന്നത്. അതിനൊന്നും എനിക്ക് സമയമില്ല. ആവശ്യകത മനസ്സിലാക്കി മീറ്റിങ്ങിൽ എഴുതിക്കൊടുക്കുമ്പോൾ അത് മനസ്സിലാക്കണം. രോഗിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ഉപകരണമാണ്’, ഹാരിസ് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയല്ല ഇതിനുള്ള കാരണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ദുരവസ്ഥ തുറന്നുപറഞ്ഞ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന് ആരോഗ്യവകുപ്പ് കഴിഞ്ഞദിവസം കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കെതിരെ പരസ്യ പ്രതികരണം നടത്തിയത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടർ (ഡിഎംഇ) ആണ് ഹാരിസിന് നോട്ടീസ് നൽകിയത്.
