Connect with us

Education

വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ നിര്‍ണായകനീക്കവുമായി ഗവര്‍ണര്‍. സെര്‍ച്ച് കമ്മിറ്റിയില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണം

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് സര്‍വകലാശാലകളുടെ വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ നിര്‍ണായകനീക്കവുമായി ഗവര്‍ണര്‍. സെര്‍ച്ച് കമ്മിറ്റിയില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗവര്‍ണര്‍ സുപ്രീംകോടതിയെ സമീപിച്ചു. സാങ്കേതിക സര്‍വകലാശാലയിലെയും ഡിജിറ്റല്‍ സര്‍വകലാശാലയിലെയും വൈസ് ചാന്‍സിലര്‍ നിയമനപ്രക്രിയകളില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്നാണ് സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്ന അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.

വൈസ് ചാന്‍സിലര്‍ നിയമനത്തിനായി സെര്‍ച്ച് കമ്മിറ്റി തയ്യാറാക്കുന്ന പട്ടിക മുഖ്യമന്ത്രിക്ക് കൈമാറണമെന്നാണ് നേരത്തേ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ്. എന്നാല്‍ ഈ പട്ടിക മുഖ്യമന്ത്രിക്കല്ല ചാന്‍സിലറായ തനിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തേ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവില്‍ നിന്ന് വ്യത്യസ്തമാണ് കേരളത്തിലെ സാങ്കേതിക സര്‍വകലാശാലയിലെയും ഡിജിറ്റല്‍ സര്‍വകലാശാലയിലെയും സാഹചര്യമെന്ന് ഗവര്‍ണര്‍ അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.

ഈ രണ്ട് സര്‍വകലാശാലകളിലെയും വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ മുഖ്യമന്ത്രിക്ക് യാതൊരുവിധത്തിലുള്ള പങ്കുമില്ലെന്നും ബംഗാളിലുള്ളതിനേക്കാള്‍ വ്യത്യസ്തമായ സ്ഥിതിയാണെന്നും ഗവര്‍ണര്‍ പറയുന്നു. അതിനാല്‍ മുഖ്യമന്ത്രിയെ ഈ പ്രക്രിയയില്‍ നിന്നും മാറ്റണമെന്നും ആവശ്യപ്പെടുന്നു. സെര്‍ച്ച് കമ്മിറ്റിയില്‍ കേരളത്തിന്റെ രണ്ട് പ്രതിനിധികളും ചാന്‍സിലറുടെ രണ്ട് പ്രതിനിധികളും ഉള്‍പ്പെടെ അഞ്ചംഗ സമിതിക്കാണ് നേരത്തേ രൂപം നല്‍കിയിരുന്നത്. ഇത് യുജിസി ചട്ടങ്ങളുടെ ലംഘനമാണെന്നും അതിനാല്‍ യുജിസി പ്രതിനിധിയെ കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.

ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട് നിയമപോരാട്ടത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന സൂചനകളാണ് ഗവര്‍ണര്‍ നല്‍കുന്നത്. സാങ്കേതിക സര്‍വകലാശാലയിലെയും ഡിജിറ്റല്‍ സര്‍വകലാശാലയിലെയും വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിയമിച്ചിരിക്കുന്ന സമിതിയില്‍ സംസ്ഥാന സര്‍ക്കാരിന് നേരിയ മേല്‍ക്കൈയ്യുണ്ട്. ഇത് അംഗീകരിക്കാനാവില്ലെന്ന സൂചന കൂടി ഗവര്‍ണര്‍ നല്‍കുന്നു.

Continue Reading