NATIONAL
വോട്ടിംഗ് മെഷീനിലെ ക്രമക്കേട്; പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ റീ പോളിംഗ് ആരംഭിച്ചു
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ രണ്ട് നിയമസഭാ മണ്ഡലങ്ങളിലെ റീ പോളിംഗ് ആരംഭിച്ചു. മഗ്രാഹത്ത് പശ്ചിമിലെ 11 ബൂത്തുകളിലും ഡയമണ്ട് ഹാർബറിലെ നാല് ബൂത്തുകളിലുമാണ് റീപോളിംഗ് നടക്കുന്നത്. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. ഏപ്രിൽ 29ന് നടന്ന തിരഞ്ഞെടുപ്പിനിടെ ഉണ്ടായ ക്രമക്കേടുകളെ തുടർന്ന് വോട്ടെടുപ്പ് അസാധുവാക്കിയിരുന്നു. അതിനാൽ മേയ് രണ്ടിന് ഈ 15 ബൂത്തുകളിൽ വോട്ടർമാർക്ക് വീണ്ടും വോട്ട് രേഖപ്പെടുത്താമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തേ അറിയിച്ചിരുന്നു.വില്ലൻ തണ്ണിമത്തനല്ല, ശരീരത്തിൽ മോർഫിൻ സാന്നിധ്യം: മുംബയിലെ കുടുംബത്തിന്റെ മരണത്തിൽ ദുരൂഹത
റിട്ടേണിംഗ് ഓഫീസർമാരുടെയും തിരഞ്ഞെടുപ്പ് നിരീക്ഷകരുടെയും റിപ്പോർട്ടിനെ തുടർന്നാണ് ഏപ്രിൽ 29ന് ഈ ബൂത്തുകളിൽ നടന്ന വോട്ടെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിയത്. 1951ലെ ജനപ്രാതിനിദ്ധ്യ നിയമത്തിലെ സെക്ഷൻ 58 (2) പ്രകാരമാണ് വോട്ടെടുപ്പ് അസാധുവായി പ്രഖ്യാപിച്ചത്. വീണ്ടും വോട്ടെടുപ്പ് നടത്തുന്ന വിവരം ചെണ്ട കൊട്ടി വിളംബരം ചെയ്യണമെന്നും മത്സരിക്കുന്ന സ്ഥാനാർത്ഥികളെ രേഖാമൂലം അറിയിക്കണമെന്നും ബംഗാൾ ചീഫ് ഇലക്‌ടറൽ ഓഫീസർ നിർദ്ദേശം നൽകിയിരുന്നു.ഡയമണ്ട് ഹാർബറിലെ ഫൽത്ത നിയോജക മണ്ഡലത്തിലെ ബൂത്തിൽ വോട്ടിംഗ് യന്ത്രങ്ങളിൽ ബിജെപി, സിപിഎം സ്ഥാനാർത്ഥികളുടെ പേരിന് നേർക്കുള്ള ബട്ടണുകൾ ടേപ്പ് ഉപയോഗിച്ച് മറച്ചെന്ന് ബിജെപി ആരോപിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. തൃണമൂൽ കോൺഗ്രസിന്റെ ജഹാംഗീർ ഖാന്റെ സ്വാധീന മേഖലകളിൽ വ്യാപക ക്രമക്കേടുകൾ നടന്നതായാണ് ബിജെപി പരാതിപ്പെട്ടത്. പരാതിയെ തുടർന്ന് ഫൽത്തയിലെ ചിലയിടങ്ങളിൽ വോട്ടെടുപ്പ് താത്കാലികമായി നിറുത്തിവച്ചിരുന്നു. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
