Crime
വീണാ വിജയൻ ഇന്ന് വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനുമുന്നിൽ.
കൊച്ചി: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയൻ വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനുമുന്നിൽ (ഇ.ഡി) ഹാജരായി. രാവിലെ ഒൻപതരയോടെയാണ് കൊച്ചിയിലെ ഇ.ഡി ഓഫീസിൽ വീണയെത്തിയത്. ജൂൺ 29ന് ഹാജരാകാനായിരുന്നു ഇ.ഡി നോട്ടീസ് നൽകിയിരുന്നത്.
സി.എം.ആർ.എൽ കമ്പനിയും വീണാ വിജയന്റെ എക്‌സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷിച്ച സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ) തയ്യാറാക്കിയ റിപ്പോർട്ട് ഔദ്യോഗികമായി ഇ.ഡിക്ക് കഴിഞ്ഞദിവസം കൈമാറിയിരുന്നു. ഈ സാഹചര്യത്തിൽ വീണയെ ഇ.ഡി ഉദ്യോഗസ്ഥർ നേരത്തെത്തന്നെ വിളിച്ചുവരുത്തിയതാണെന്നും റിപ്പോർട്ടുണ്ട്.
54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്നതാണ് റിപ്പോർട്ട്. എസ്.എഫ്.ഐ.ഒ രേഖകൾ പ്രകാരം സുപ്രധാനവിവരങ്ങളിൽ വീണാ വിജയനോട് ചോദ്യങ്ങൾ ഉയരുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലിൽ നിർണായക ചോദ്യങ്ങളിൽ കൃത്യമായ ഉത്തരം ഇ.ഡിക്ക് ലഭിച്ചിരുന്നില്ലെന്നാണ് അറിയുന്നത്.
കൊച്ചിയിലെ പ്രത്യേക പി.എം.എൽ.എ കോടതിയിൽ എസ്.എഫ്.ഐ.ഒ സമർപ്പിച്ച കുറ്റപത്രത്തിലെ രേഖകളാണ് ഇ.ഡിയുടെ അപേക്ഷപ്രകാരം ലഭിച്ചത്. എസ്.എഫ്.ഐ.ഒയ്ക്ക് വീണ നൽകിയ മൊഴി, സി.എം.ആർ.എൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങൾ, എക്‌സാലോജിക്കും സി.എം.ആർ.എല്ലും തമ്മിലുള്ള കത്തിടപാടുകൾ, കരാറുകൾ തുടങ്ങിയവ ഇതിലുൾപ്പെടുന്നു. കഴിഞ്ഞ 17ന് നൽകാൻ കോടതി നിർദ്ദേശിച്ച രേഖകളാണിവ. പകർപ്പുകൾ സർട്ടിഫൈ ചെയ്‌തു നൽകേണ്ടതിനാലാണ് വൈകിയത്.
