KERALA
വീര്യം കുറഞ്ഞ മദ്യം കൊടുക്കുന്നത് ഇംപാക്ട് കുറയ്ക്കാൻ :കുടിക്കുന്ന വർക്ക് നല്ല സാധനം കൊടുക്കുക -മുരളീധരൻ
തിരുവനന്തപുരം: മദ്യനികുതിയിൽ നിലപാട് കടുപ്പിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ. പാർട്ടിയിലും മുന്നണിയിലും ചർച്ചയാകാതെ തീരുമാനമെടുക്കാനാകില്ല. സമ്പൂർണ മദ്യനിരോധനം നടപ്പാക്കണമെങ്കിൽ അതിനുള്ള അന്തരീക്ഷം രൂപപ്പെടണണം. വി.എം. സുധീരന്റെ പരസ്യപ്രതികരണത്തിൽ തീരുമാനമെടുക്കേണ്ടത് കെ.പി.സി.സിയാണെന്നും കെ.മുരളീധരൻ പറഞ്ഞു.
സമ്പൂർണ മദ്യനിരോധനത്തിലേക്ക് നമ്മൾ നടന്നടുക്കുന്നതേയുള്ളൂ. ഉമ്മൻ ചാണ്ടിയുടെ കാലത്ത് ബാറുകളുടെ എണ്ണം കുറച്ചു. കഴിഞ്ഞ 10 വർഷമായി ഇഷ്ടംപോലെ കൊടുത്തതിന്റെ ഫലമാണ് ഇന്ന് സംസ്ഥാനം അനുഭവിക്കുന്നത്. വീര്യം കുറഞ്ഞ മദ്യം കൊടുക്കുന്നത് അതിന്റെ ഇംപാക്ട് ഒന്ന് കുറയ്ക്കാൻ വേണ്ടിയാണ്. അതിനാണ് മുമ്പ് സർക്കാർ ബിവറേജസ് കോർപ്പറേഷൻ കൊണ്ടുവന്നത്.
ഒരിക്കലും മദ്യം ഉപയോഗിക്കാത്ത ആളായിരുന്നു കെ. കരുണാകരൻ. അദ്ദേഹത്തിന്റെ കാലത്താണ് ബിവറേജസ് കോർപറേഷൻ കൊണ്ടുവന്നത്. കുടിയന്മാർ എന്തായായും സമൂഹത്തിലുണ്ട്. അവർക്ക് നല്ല സാധനം കൊടുക്കുക എന്നതായിരുന്നു ഉദ്ദേശം. വീര്യം കുറഞ്ഞ മദ്യത്തിന്റെ ഒരു അർഥം അതുതന്നെയാണ്.
ഇത് പക്ഷേ അധികകാലം മുന്നോട്ട് പോകാൻ കഴിയില്ലെന്നും മുരളീധരൻ പറഞ്ഞു. അതിനാണ് ഘട്ടം ഘട്ടമായി ഇത് ഇല്ലാതാക്കുക എന്ന നീക്കം ഉമ്മൻ ചാണ്ടി തുടങ്ങിവെച്ചത്. വിദ്യാർഥികൾക്ക് മദ്യം കൊടുക്കാൻ പാടില്ലെന്നാണ് നിയമം. അത് ലംഘിക്കുന്നവർക്കെതിരെ അതിശക്തമായ നടപടി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
