Crime
മോന്സന് മാവുങ്കലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ കാലി. 100 രാജ്യങ്ങൾ സന്ദർശിച്ചെന്ന് പറഞ്ഞത് കളവ്
കൊച്ചി: മോന്സന് മാവുങ്കലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ കാലിയെന്ന് സൂചന. തനിക്ക് ഒരു ബാങ്ക് അക്കൗണ്ട് മാത്രമാണുള്ളതെന്നും, അക്കൗണ്ടില്‍ 176 രൂപ മാത്രമേ ഉള്ളൂ എന്നും മോന്സന് ക്രൈംബ്രാഞ്ചിന് മൊഴി നല്കി. മകളുടെ കല്യാണ ആവശ്യങ്ങള്‍ക്കായി സുഹൃത്തായ ജോര്‍ജില്‍ നിന്നും മൂന്നുലക്ഷം രൂപ കടംവാങ്ങിയെന്നും മോന്സന് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം മോൻസൻ മാവുങ്കലിന് പാസ്പോർട്ടില്ലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. പ്രവാസി സംഘടന രക്ഷാധികാരിയായത് പാസ്പോർട്ടില്ലാതെയാണ്. ഇന്ത്യയ്ക്ക് പുറത്തേക്ക് ഇതുവരെ സഞ്ചരിച്ചിട്ടില്ല.100 രാജ്യങ്ങൾ സന്ദർശിച്ചെന്ന് പറഞ്ഞത് വെറുതെയാണെന്നും മോൻസൻ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. പുരാവസ്തുവെന്ന് പറഞ്ഞ് കള്ളത്തരത്തിൽ ഉണ്ടാക്കിയെടുത്തതാണ് ഓരോ സാധനങ്ങളെന്നും മോൻസൻ പറഞ്ഞു. ഇതിലും വലിയ കള്ളം പറയുന്ന രാഷ്ട്രീയക്കാർക്കെതിരേ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നും മോൻസൺ ക്രൈംബ്രാഞ്ചിനോട് ചോദിച്ചു. അതേസമയം തട്ടിപ്പ് കേസിൽ മോൻസനെതിരേ ക്രൈംബ്രാഞ്ച് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുമെന്ന് അറിയിച്ചു. പുരാവസ്തുക്കൾ വ്യാജമെങ്കിൽ വഞ്ചനാക്കുറ്റത്തിനും കേസെടുക്കും. വ്യാജ ചികിത്സയ്ക്ക് പരാതി ഇല്ലാത്തതിനാൽ ഇക്കാര്യത്തിൽ നിലവിൽ കേസെടുക്കാനാകില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.ജീവനക്കാര്‍ക്ക് ആറു മാസമായി ശമ്പളം നല്‍കിയിട്ടില്ലെന്നും മോന്സന് പൊലീസിനോട് പറഞ്ഞു. അതേസമയം മോന്‍സന്റെ കുടുംബാംഗങ്ങളുടെ ബാങ്ക് അക്കൗണ്ട് രേഖകള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ഭാര്യയുടേയും മക്കളുടേയും ബാങ്ക് രേഖകളാണ് പിടിച്ചെടുത്തത്. ഇവര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. അതിനിടെ, മോന്സന് നാലു കോടി രൂപ വാങ്ങിയതിന് തെളിവുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കി. വാങ്ങിയതിലേറെയും പണമായിട്ടാണ്. സഹായികളുടെ അക്കൗണ്ടുകളിലും നിക്ഷേപിച്ചു.സഹായികളുടെ ബാങ്ക് അക്കൗണ്ടുകളും കൂടി പരിശോധിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. മോന്‍സന്റെ ശബ്ദംസാംപിളുകള്‍ പരിശോധിക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചു. പുറത്തുവന്ന ഓഡിയോ ക്ലിപ്പുകളിലുള്ളത് മോന്‍സന്റെ ശബ്ദം തന്നെയാണോ എന്ന് സ്ഥിരീകരിക്കാനാണിത്. ചിത്രാഞ്ജലി സ്റ്റുഡിയോയിലാകും ശബ്ദം പരിശോധിക്കുക. ഇന്നലെ ഡിജിപി അനിൽകാന്ത്, എഡിജിപിമാരായ ശ്രീജിത്ത്, മനോജ് എബ്രഹാം എന്നിവരുമായി കേസ് അന്വേഷണപുരോഗതി വിലയിരുത്തി.
