NATIONAL
മുല്ലപ്പെരിയാർ മേല്‍നോട്ട സമിതിയെ ബലപ്പെടുത്തും.കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമായി ഓരോ പ്രതിനിധികളെ കൂടി ഉൾപെടുത്തും

ന്യൂഡല്‍ഹി: മുല്ലപ്പെരിയാർ മേല്‍നോട്ട സമിതിയെ ബലപ്പെടുത്തുമെന്ന് സുപ്രീംകോടതി. കേന്ദ്രസര്‍ക്കാരും സമിതി പുനഃസംഘടിപ്പിക്കുന്നതിനോട് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സമിതിയിൽ കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമായി ഓരോ പ്രതിനിധികളെ കൂടി ഉൾപെടുത്തും.
പുതിയ ഡാം സുരക്ഷാ നിയമത്തിന്‍റെ പരിധിയിലുള്ള ഡാം സേഫ്റ്റി അതോറിറ്റി നിലവില്‍ വരുന്നതു വരെ നിയമത്തിന്‍റെ പരിധിയില്‍പ്പെട്ട മുഴുവന്‍ ചുമതലകളും മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്കു നല്‍കാമെന്ന നിര്‍ദേശവും കോടതി മുന്നോട്ടുവെച്ചു.
ഇതില്‍ ഉത്തരവ് മറ്റന്നാള്‍ പുറപ്പെടുവിക്കും.അതോറിറ്റി നിലവില്‍ വരാന്‍ ഒരു വര്‍ഷം കൂടിയെടുക്കുമെന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ച പശ്ചാത്തലത്തിലാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. ഡാം സേഫ്റ്റി നിയമപ്രകാരമുള്ള അധികാരം സമിതിക്ക് കൈമാറുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
കേരളവും തമിഴ്‌നാടും നിര്‍ദേശിക്കുന്ന ഓരോ സാങ്കേതിക വിദഗ്ധരെ സമിതിയില്‍ ഉള്‍പ്പെടുത്തും. ഇക്കാര്യത്തില്‍ അതാതു ചീഫ് സെക്രട്ടറിമാര്‍ ശുപാര്‍ശ നല്‍കും.മേല്‍നോട്ട സമിതിയുടെ നിര്‍ദേശം നടപ്പാക്കുന്നതില്‍ ഇരു സംസ്ഥാനങ്ങളുടെയും ഭാഗത്തു വീഴ്ചയുണ്ടായാല്‍ മേല്‍നോട്ട സമിതിക്കു അപ്പോള്‍ തന്നെ സുപ്രീം കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.