NATIONAL
ഹിമാചൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഇന്ന് വൈകിട്ട് യോഗം ചേരും
ഷിംല: മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഇന്ന് ഷിംലയില്‍ യോഗം ചേരും. സംസ്ഥാന കോണ്‍ഗ്രസ് ആസ്ഥാനമായ രാജീവ് ഭവനില്‍ വൈകുന്നേരം മൂന്നുമണിക്കാണ് കോണ്‍ഗ്രസിന്റെ നിയമസഭാകക്ഷിയോഗം നടക്കുക.ഹിമാചല്‍ പ്രദേശിന്റെ ചുമതലയുള്ള രാജീവ് ശുക്ല, നിരീക്ഷകരായ ഭൂപേഷ് ബാഘേല്‍, ഭൂപേന്ദ്ര ഹൂഡ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തുന്ന പ്രമേയം യോഗത്തില്‍ പാസാക്കും. നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണവേളയില്‍ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് ആരെയും ഉയര്‍ത്തിക്കാട്ടിയിരുന്നില്ല.
ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ പ്രതിഭാ സിങ്, മുന്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഖ്‌വിന്ദര്‍ സുഖു, മുന്‍ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി തുടങ്ങിയവരാണ് മുഖ്യമന്ത്രിയാവാൻ സാധ്യത.
68 അംഗ ഹിമാചല്‍ നിയമസഭയില്‍ 40 സീറ്റിലാണ് കോണ്‍ഗ്രസ് വിജയം നേടിയത്. 25 ഇടത്ത് ബി.ജെ.പിയും മൂന്നിടത്ത് സ്വതന്ത്രരും വിജയിച്ചു. ആം ആദ്മി പാര്‍ട്ടിക്ക് ഒരു സീറ്റ് പോലും ലഭിച്ചില്ല.
